ലണ്ടന്‍: അതിവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം നിമ്പസ് അതിവേഗം പടരുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു മാസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഇരട്ടിയോളമായി വര്‍ദ്ധിച്ചതായും കണക്കുകള്‍. ജൂണ്‍ ആദ്യം നടത്തിയ കോവിഡ് പരിശോധനകളില്‍ എട് ശതമാനത്തില്‍ നിമ്പസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി യു കെ ഹെല്‍ത്ത് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് അ) പറയുന്നു. മെയ് മദ്ധ്യത്തില്‍ ഇത് 4 ശതമാനം മാത്രമായിരുന്നു എന്നും യു കെ എച്ച് എസ് എ വ്യക്തമാക്കി.

എന്‍ ബി.1. 8. 1 എന്ന ശാസ്ത്രീയ നാമമുള്ള നിമ്പസ് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും അധികം വ്യാപനശേഷിയുള്ള ഇനമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വരുന്ന വേനലില്‍ ഇത് മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കാം എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏജന്‍സിയുടെ തന്നെ മറ്റൊരു കണക്ക് വെളിപ്പെറ്റുത്തുന്നത്, മൊത്തം പരിശോധനകളില്‍ ഏകദേശം 6.8 ശതമാനം പരിശോധനകളിലും കോവിഡ് വൈറസിന്റെ ഏതെങ്കിലും ഒരു വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട് എന്നാണ്. ജൂണ്‍ 15 പ്രകാരമുള്ള കണക്കാണിത്. ഇതിനു മുന്‍പ് ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 5.6 ശതമാനമായിരുന്നു.

അവരുടെ റിപ്പോര്‍ട്ടില്‍ യു കെ എച്ച് എസ് എ പറയുന്നത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്. 1 ലക്ഷം പേര്‍ക്ക് 1.5 പേര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ കോവിഡ് ബാധിതര്‍ ആശുപത്രികളില്‍ പ്രവേശനം തേടുന്നത്. നേരത്തെയുള്ള രോഗബാധയില്‍ നിന്നും വാക്സിനില്‍ നിന്നുമൊക്കെ ആര്‍ജ്ജിച്ച പ്രതിരോധ ശേഷി ദുര്‍ബലമായിട്ടുണ്ടാകാം എന്നും, അതുകൊണ്ടു തന്നെ കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ വന്ന പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.