ലണ്ടന്‍: ക്രിപ്‌റ്റോ കറന്‍സിക്ക് മേല്‍ ബ്രിട്ടനിലുണ്ടായിരുന്ന നിയന്ത്രണവുമായി ബന്ധപ്പെട്ട് വലിയൊരു മാറ്റമാണ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്ന നിയമത്തിലൂടെ ഉണ്ടായിരിക്കുന്നത്. പ്രോപ്പര്‍ട്ടി (ഡിജിറ്റല്‍ ആസ്തികള്‍ മുതലായവ) ആക്റ്റ് 2025 ന് രാജാവിന്റെ അംഗീകാരം ലഭിച്ചതോടെ ഡിജിറ്റല്‍ ആസ്തികളെയും മറ്റുള്ള ആസ്തികള്‍ക്ക് തുല്യമായി പരിഗണിക്കുന്ന സാഹചര്യം വന്നിരിക്കുന്നു.ഭേദഗതികള്‍ ഒന്നും കൂടാതെ തന്നെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ഷോര്‍ട്ട് ബില്‍ പ്രകാരം ബിറ്റ് കോയിന്‍, സ്റ്റേബിള്‍ കോയിന്‍ എന്നിവപോലുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍ക്കും പ്രോപ്പര്‍ട്ടി അവകാശം ലഭിക്കും.

മൂന്നാമതൊരു തരം ആസ്തികൂടി ഉണ്ടായിരിക്കുകയാണ്. അവസാനം, അതിനും നിയമപരമായ പരിരക്ഷ നല്‍കുകയാണ് എന്നായിരുന്നു ബിറ്റ് കോയിന്‍ പോളിസി യു കെ സി ഇ ല്‍ സൂസി വാര്‍ഡ് പറഞ്ഞത്. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിക്കായി വാദിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടായ്മയാണിത്. മദ്ധ്യകാലഘട്ടത്തിന് ശേഷം ഇംഗ്ലീഷ് പ്രോപ്പര്‍ട്ടി നിയമങ്ങളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റമെന്നാണ് ഈ കൂട്ടായ്മയുടെ ചീഫ് പോളിസി ഓഫീസര്‍ പ്രതികരിച്ചത്.

യു കെയില്‍ ഒരു സ്വതന്ത്ര സ്റ്റാറ്റിയൂറ്ററി ബോഡിയായ ലോ കമ്മീഷന്‍ 2023 ല്‍ ആയിരുന്നു ഇങ്ങനെയൊരു പരിഷ്‌കാരം നിര്‍ദ്ദേശിച്ചത്. 2024 സെപ്റ്റംബറില്‍ ഇതു സംബന്ധിച്ച ബില്‍ പ്രഭു സഭയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ തന്നെ ഓരോരോ കേസുകളെ വ്യത്യസ്തമായി എടുത്ത് യു കെ കോടതികള്‍ ക്രിപ്‌റ്റോയെ പ്രോപ്പര്‍ട്ടിയായി അംഗീകരിക്കുന്നുണ്ടെന്ന് രാജ്യത്തെ ആദ്യ ക്രിപ്‌റ്റോ, ബ്ലൊക്ക്‌ചെയിന്‍ വ്യവസായ രംഗത്തെ സംഘടനയായ ക്രിപ്‌റ്റോ യു കെ ചൂണ്ടിക്കാണിച്ചു.