ദുബായ്: ഉപഭോക്തൃ അവകാശ സംരക്ഷണവകുപ്പ് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക അധികാരികളൊണെന്ന വ്യാജേന പൗരന്മാരെ സംഘം ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. യുഎഇ പാസ് ആപ്പില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇങ്ങനെ ചെയ്തവരുടെ ബാങ്ക് കാര്‍ഡ് നമ്പറുകള്‍, സിവിവി കോഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പ് വ്യാപകമായതോടെ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയായിരുന്നു. തട്ടിപ്പിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. അധികാരികളെന്ന വ്യാജേന വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുന്നതിനെതിരെ ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ബാങ്കിംഗ് വിശദാംശങ്ങള്‍ പോലുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരായിരിക്കുമെന്നും പൊലീസ് പറഞ്ഞു. സംശയാസ്പദമായ കോളുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ഏതെങ്കിലും സൈബര്‍ തട്ടിപ്പ് സംഭവങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ വഴിയോ www.ecrime.ae എന്ന സമര്‍പ്പിത 'eCrime' പ്ലാറ്റ്ഫോം വഴിയോ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.