മാഡ്രിഡ്: ചുട്ടുപഴൂത്ത മറ്റൊരു ദിനത്തിനു കൂടി യൂറോപ്പ് സാക്ഷ്യം വഹിച്ചു. തീവ്രമായ കാലാവസ്ഥ യൂറോപ്പിനെ ഗ്രസിച്ചപ്പോള്‍ പലയിടങ്ങളിലും കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ ജര്‍മനി 40 ഡിഗ്രി സെല്‍ഷ്യസില്‍ വെന്തുരുകിയപ്പോള്‍, രാജ്യത്താകമാനം കാട്ടുതീ ഉണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും യാത്രാ തടസ്സം നേരിട്ടേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. താപനില 30 ഡിഗ്രി കടന്നുവെങ്കിലും ലേക്ക് കോണ്‍സ്റ്റന്‍സിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍, ബുധനാഴ്ച ഉച്ച തിരിഞ്ഞ് കനത്ത ആലിപ്പഴ വര്‍ഷവും നടന്നു.

സിപ്പ്‌ലിഞ്ചന്‍ മുന്‍സിപ്പാലിയിലും അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ വരെ ചൊവ്വാഴ്ച ആലിപ്പഴ വര്‍ഷം ഉണ്ടായിരുന്നു. റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ അതിനായി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതായും വന്നു. അതേസമയം വടക്കന്‍ സ്പെയിനില്‍ കാട്ടു തീ തുടരുകയാണ്. കാറ്റലോണിയയിലെ കൃഷിഭൂമികളില്‍ ചൊവ്വാഴ്ചയായിരുന്നു കാട്ടുതീ പടര്‍ന്നത്. 14,000 ഓളം വരുന്ന പ്രദേശവാസികളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനാണ് നിര്‍ദ്ദേശം. 35 മൈല്‍ നീളത്തിലുള്ള പ്രദേശമാണ് കാട്ടുതീക്ക് ഇരയായിരിക്കുന്നത്. രണ്ട് പേര്‍ മരണമടയുകയും ചെയ്തു.

സ്പെയിനിലെ ഗ്രാമീണ മേഖലകളില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലയിടങ്ങളിലും ഇന്നലെ 43 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. ചൂട് വര്‍ദ്ധിച്ചതോടെ അതുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങല്‍ യൂറോപ്പില്‍ അങ്ങോളമിങ്ങോളം രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ ചൂഡ്ഡുസ്സഹമായതോടെ ഏകദേശം 2,200 സ്‌കൂളുകളോളം അടച്ചിടേണ്ടതായി വന്നു. 10 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരണമടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.അമേരിക്കക്കാരിയായ പെണ്‍കുട്ടി തന്റെ കുടുംബത്തോടൊപ്പം സന്ദര്‍ശനത്തിനെത്തിയതായിരുന്നു. വേഴ്സാലിസ് കൊട്ടാരത്തിന്റെ മതില്‍ക്കകത്ത് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. അമിതമായ ചൂട് മരണത്തിന് കാരണമായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം.