ലണ്ടന്‍: അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു വിദ്യാര്‍ത്ഥി ഹാന്‍ഡ് ഗ്രനേഡുമായി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് പ്രൈമറി സ്‌കൂളിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു. മാത്രമല്ല, ബോംബ് ഡിസ്പോസല്‍ വിദഗ്ധരെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഡെര്‍ബിഷയര്‍ ആഷ്‌ബോണിലുള്ള കോഫ് പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തെ സ്‌ഫോടക വസ്തുവാണ് വിദ്യാര്‍ത്ഥി കൊണ്ടുവന്നത്.

ഗ്രനേഡ് സ്‌ഫോടകശേഷിയുള്ളതാണോ എന്നറിയില്ല എന്നാണ് ഹെഡ് ടീച്ചര്‍ ജെനെറ്റ ഹാര്‍ട്ട് പറഞ്ഞത്. വിദ്യാര്‍ത്ഥിയില്‍ നിന്നും ഇത് വാങ്ങി സ്‌കൂളില്‍ നിന്നും ദൂരെമാറിയുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ഇത് വയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് എമര്‍ജന്‍സി വിഭാഗത്തെ വിളിച്ചു വരുത്തിയത്. ഗ്രനേഡ് സുരക്ഷിതമാണെന്ന് പിന്നീട് ആര്‍മി വിദഗ്ധര്‍ സ്ഥിരീകരിച്ചു.