ഡബ്ലിന്‍: അഭയാര്‍ത്ഥികളായി എത്തി ജോലി ചെയ്യുന്നവരില്‍ നിന്നും അവരുടെ താമസചെലവിനായി പ്രതിവാരം 238 യൂറോ (208 പൗണ്ട്) ഈടാക്കാന്‍ അയര്‍ലന്‍ഡ് ആലോചിക്കുന്നു. നിലവില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ സര്‍ക്കാര്‍ നല്‍കുന്ന താമസ സൗകര്യം 32,774 അഭയാര്‍ത്ഥികളാണ് ഉപയോഗിക്കുന്നത്.

അടുത്ത കാലത്താണ് പണ്ടെങ്ങുമില്ലാത്തതു പോലെ അയര്‍ലന്‍ഡില്‍ അഭയം തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ഇപ്പോള്‍ അയര്‍ലന്‍ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ താമസ ചെലവിനുള്ള പണം ഈടാക്കുന്നത്.

അഭയാര്‍ത്ഥികളായി എത്തി ജോലി ചെയ്യുകയും എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരില്‍ നിന്നും പ്രതിവാരം 15 യൂറോ മുതല്‍ 238 യൂറോ വരെ ഈടാക്കാനാണ് നീക്കം. ഇത്തരമൊരു നിര്‍ദ്ദേശം നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്‍പത് ബാന്‍ഡുകളായി തിരിച്ചായിരിക്കും വ്യത്യസ്ത തുകകള്‍ അഭയാര്‍ത്ഥികളില്‍ നിന്നും സ്വീകരിക്കുക.