ബാഗ്ദാദ്: വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖി തലവന്‍ കൊല്ലപ്പെട്ടു. ഐഎസ് കമാന്‍ഡറായ ജാസിം അല്‍ -മസ്‌റോയി അബു അബ്ദുല്‍ ഖാദര്‍ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൂട്ടാളികളായ എട്ട് തീവ്രവാദികളും ആക്രമണത്തില്‍ മരിച്ചു. ഹാമ്രിന്‍ പര്‍വ്വത നിരയിലെ തീവ്രവാദ മേഖലകളില്‍ ഇറാഖ് സെക്യൂരിറ്റി ഫോഴ്‌സ് നടത്തിയ എയര്‍ സ്‌ട്രൈക്കിലാണ് ജാസിം അല്‍ -മസ്‌റോയിയേയും കൂട്ടാളികളേയും വധിച്ചതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍-സുഡാനി വ്യക്തമാക്കി.

ഐഎസ് കമാന്‍ഡറും മറ്റ് മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടതായി കഴിഞ്ഞയാഴ്ച യുഎസ് വ്യക്തമാക്കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മസ്‌റോയിയുടെ മരണം ഇറാഖ് സ്ഥിരീകരിക്കുന്നത്. മസ്‌റോയിയുടെ മരണം വന്‍ തിരിച്ചടിയാണ് ഐഎസ് തീവ്രവാദികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തിരിച്ചടിയാണ് മസ്‌റോയിയുടെ മരണം.

ലോകമെമ്പാടും ഇക്കഴിഞ്ഞ മാസങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ ഭയം വിതച്ചിരുന്നു. കാബൂളിലെ ബസില്‍ ബോംബ് വെച്ചും മോസ്‌കോയിലെ തിയറ്ററുകളില്‍ മെഷീന്‍ ഗണ്‍ കൊണ്ടുള്ള ആക്രമണം നടത്തിയും ഭയപ്പാട് വിതച്ചിരുന്നു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഫാന്‍സായ നിരവധി പേരെയും കൊന്നൊടുക്കി. ഇത്തരം ആക്രമണങ്ങളിലൂടെ ജനങ്ങളില്‍ ഭയം വിതയ്ക്കുന്നതിനിടയിലാണ് മസ്‌റോയിയുടെ കൊലപാതക വാര്‍ത്ത പുറത്ത് വരുന്നത്.