കുവൈത്ത്: കുവൈറ്റില്‍ ഉണ്ടായ വ്യാജ മദ്യ ദുരന്തവുമായ ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 67 പേര്‍ പിടിയില്‍. പിടികൂടിയവരില്‍ ഇന്ത്യന്‍ സ്വദേശികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ദുരന്തവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. പിടിയിലായവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരിശോധനയില്‍ 10 വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ഫൊറന്‍സിക് എവിഡന്‍സ് വിഭാഗം, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സച്ചിന്‍ (31) ഉള്‍പ്പെടെ 13 പേര്‍ ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച സൂചനകളുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 63 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് 4-ല്‍ നിന്ന് വാങ്ങിയ മദ്യം ഉപയോഗിച്ച അഹ്‌മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലാണ് ദുരന്തം വ്യാപകമായത്. മദ്യനിരോധന നിയമം നിലവിലുള്ള കുവൈത്തില്‍ വ്യാജ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.