സിഡ്‌നി: ലൈംഗികാതിക്രമ കേസിൽ ഓസ്‌ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലക കുറ്റവിമുക്തൻ. സിഡ്‌നി കോടതിയാണ് ഗുണതിലകയെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞവർഷം ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിനിടെയാണ് ഒരു യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ താരം അറസ്റ്റിലാകുന്നത്.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29കാരിയാണ് പരാതിക്കാരി. സിഡ്‌നിയിലെ റോസ്‌ബേയിൽ ഒരു വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നവംബർ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. പിന്നാലെ സിഡ്‌നിയിൽ ടീം താമസിച്ച ഹോട്ടലിൽവെച്ച് ഗുണതിലകെയെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതടക്കം താരത്തിനെതിരെ നാലു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

അറസ്റ്റിനു പിന്നാലെ ഗുണതിലകയെ ലങ്കൻ ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. താരത്തിനെതിരെയുള്ള മൂന്നു കുറ്റങ്ങൾ മേയിൽ കോടതി തള്ളിയിരുന്നു. നാലാമത്തെ കുറ്റവും കോടതി തള്ളിയതോടെയാണ് കേസിൽ താരം കുറ്റമുക്തനാകുന്നത്. ഇതോടെ മാസങ്ങളായി ഓസ്‌ട്രേലിയയിൽ കഴിയുന്ന താരത്തിന് ജന്മനാട്ടിലേക്ക് മടങ്ങാനാകും.

2015ൽ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ട്വന്റി20കളും കളിച്ചിട്ടുണ്ട്