ലണ്ടന്‍: 38 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി നിരപരാധിയെന്ന് തെളിഞ്ഞു. പുതിയ ഡി എന്‍ എ തെളിവുകള്‍ ലഭിച്ചതോടെ യാണ് ഒരു സ്ത്രീയെ കൊലചെയ്ത കുറ്റത്തിന് കഴിഞ്ഞ 38 വര്‍ഷക്കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തി നിരപരാധിയെന്ന് കണ്ടെത്തിത്. അപ്പീല്‍ കോടതി, ഇയാളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി റദ്ദാക്കി. 1986 ല്‍ 21 കാരിയായ ബാര്‍ ജീവനക്കാരി ഡയാന്‍ സിന്‍ഡാളിനെ വധിച്ച കുറ്റത്തിനായിരുന്നു പീറ്റര്‍ സള്ളിവന്‍ ജയിലില്‍ ആയത്. മെഴ്സിസൈഡിലെ ബിര്‍ക്കെന്‍ഹെഡില്‍ കൊലചെയ്യപ്പെടുന്നതിന് മുന്‍പായി സിന്‍ഡാല്‍ അതിക്രൂൂരമായ ലൈംഗിക പീഢനത്തിനും വിധേയയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ഇത് സംഭവിച്ചത്.

നീതി നിഷേധിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള കേസുകള്‍ പുനര്‍വിശകലനം ചെയ്യുന്നതിനായി രൂപീകരിച്ച ക്രിമിനല്‍ കേസ് റീവ്യു കമ്മീഷന്റെ മുന്‍പാകെ സള്ളിവന്റെ കേസ് റെഫര്‍ ചെയ്യപ്പെടുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ശുക്ല തുള്ളികളില്‍ കണ്ടെത്തിയ ഡി എന്‍ എ സള്ളിവന്റേത് ആയിരുന്നില്ല എന്നതായിരുന്നു ഈ കേസ് റെഫര്‍ ചെയ്യപ്പെടാന്‍ കാരണമായത്. ഇപ്പോള്‍ 68 വയസ്സുള്ള സള്ളിവനാണ് ബ്രിട്ടീഷ് നിയമ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം തടവില്‍ കിടക്കേണ്ടി വന്ന നിരപരാധി.