മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ ചരിത്രപ്രാധാന്യമുള്ള ഒരു തെരുവിനരികെ കഴിഞ്ഞ കുറെ മാസങ്ങളായി സ്ഥിതിചെയ്യുന്ന ചേരി അധികൃതര്‍ പൊളിച്ചു നീക്കി. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അധികം ദൂരെയല്ലാതെ ഈ ചേരി വീണ്ടും മുളച്ചു പൊന്തി. സെയിന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ അനധികൃതമായി നിര്‍മ്മിച്ച ടെന്റുകളും മറ്റും പൊളിച്ചു മാറ്റുന്നതിന് കോടതിയുടെ അനുമതിക്കായി ഒരു മാസത്തോളം കാത്തതിനു ശേഷമാണ് തിങ്കളാഴ്ച രാവിലെ അധികൃതര്‍ സന്നാഹങ്ങളുമായി എത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ നിര്‍മ്മിച്ച ടെന്റുകളില്‍ ഉറങ്ങുന്നവരെ രാവിലെ ആറെമുക്കാലോടെ തന്നെ കൗണ്‍സില്‍ വര്‍ക്കര്‍മാര്‍ വിളിച്ചുണര്‍ത്തി. തങ്ങളുടെ സാധനങ്ങളെല്ലാം പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്ഥലം വിടാനായിരുന്നു അവര്‍ ഉത്തരവിട്ടത്. ടെന്റുകള്‍ വലിച്ച് താഴ്ത്തുകയും അവ ബിന്‍ ലോറികളിലേക്ക് ഇടുകയും ചെയ്തു. പാക്ക് ചെയ്യാത്ത സാധനങ്ങള്‍ നിലത്താകെ ചിന്നിച്ചിതറുകയും ചെയ്തു. ഇത് നടന്ന് മണിക്കൂറുകള്‍ ഏറെക്കഴിഞ്ഞില്ല, സിറ്റി സെന്ററിലെ മിഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു സമീപത്ത് പുതിയ ക്യാമ്പ് ഉയര്‍ന്നു. നേരത്തേ ക്യാമ്പുകള്‍ സ്ഥിതി ചെയ്തിരുന്നതിന്റെ ഏതാനും വാര അകലം മാത്രമെ പുതിയ ക്യാമ്പിലേക്കുള്ളൂ.

അധികൃതരുടെ കുടിയൊഴിപ്പിക്കലിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ അവിടെ താമസിച്ചിരുന്നവര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നതായി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ആളുകള്‍ ഉപേക്ഷിച്ച ടെന്റുകള്‍ മാത്രമാണ് നശിപ്പിച്ചതെന്നും, മറ്റുള്ളവര്‍ക്ക് അവരുടെ ടെന്റുകള്‍ അഴിച്ചു മാറ്റാന്‍ സാവകാശം നല്‍കിയിരുന്നെന്നും കൗണ്‍സില്‍ പറഞ്ഞൂ. രാജ്യത്ത് താമസിക്കാന്‍ അനുവാദം സിദ്ധിച്ച അഭയാര്‍ത്ഥികളായിരുന്നു ആ ടെന്റുകളില്‍ താമസിച്ചിരുന്നതെന്നും അധികൃതര്‍ പറയുന്നു.മാഞ്ചസ്റ്റര്‍, ഭവനരഹിതര്‍,