ബാഴ്‌സലോണ: സ്പെയിനില്‍ വീണ്ടും ഒരു വന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ കനത്ത മഴയും തുടങ്ങി. നിരത്തുകള്‍ പലതും നദികളായി മാറിയതോടെ നിരവധി വിനോദ സഞ്ചാരികളാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയത്. അതിനിടയില്‍ ഉണ്ടായ ഇടിമിന്നലും ജനങ്ങളില്‍ പരിഭ്രാന്തി ഉയര്‍ത്തി. ബാഴ്സിലോണിയയിലെ തെരുവുകളില്‍ നിറഞ്ഞ വെള്ളത്തിലൂടെ കാറുകള്‍ പ്രയാസപ്പെട്ട് മുന്‍പോട്ട് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിയുന്നതും എല്ലാവരും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പ് ഇവിടെ നല്‍കിയിരുന്നു.

ശക്തമായ കാറ്റും പഴയും വിനോദസഞ്ചാരകേന്ദ്രമായ മല്ലോര്‍ക ദ്വീപുകളിലും പ്രശ്നങ്ങല്‍സൃഷ്ടിച്ചു. മെലിസ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ഇവിടെ പല വിമാനങ്ങളും യാത്ര റദ്ദാക്കി. റോഡുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. കാറ്റലോണിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദം ബാഴ്സിലോണിയയില്‍ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും ആലിപ്പഴ വര്‍ഷവുമാണ് ഇവിടെ അനുഭവപ്പെട്ടത്. കരുതലെടുക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.

ബാഴ്സിലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ശക്തമായ കൊടുങ്കാറ്റ് ബാധിച്ചു. അന്താരാഷ്ട്ര - ആഭ്യന്തര സര്‍വ്വീസുകളായി ചുരുങ്ങിയത് 47 സര്‍വ്വീസുകളെങ്കിലും റദ്ദാക്കേണ്ടതായി വന്നു എന്ന് സ്പാനിഷ് വാര്‍ത്താ മാധ്യമം ലാ വാന്‍ഗാര്‍ഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത കാറ്റും മഴയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ഇന്നലെ വിമാനത്താവളാധികൃതര്‍ എക്സില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ പറഞ്ഞിരുന്നു.

പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ എലെവേറ്ററുകളില്‍ കുരുങ്ങിപ്പോയവരെ രക്ഷിക്കാനായി പതിനാറോളം ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. ബാഡിയ ഡെ വാല്ലെസില്‍, മേല്‍ക്കൂര തകരും എന്ന ഭയത്താല്‍ ഒരു കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരത്തില്‍ നിറഞ്ഞ വെള്ളത്തില്‍ കുരുങ്ങിപ്പോയ കാറുകളില്‍ നിന്നും പലരെയും രക്ഷിച്ചു. ഇതുവരെ ആര്‍ക്കെങ്കിലും പരിക്കുകള്‍ പറ്റിയതായ റിപ്പോര്‍ട്ടുകളില്ല.