ലണ്ടന്‍: ഖാലിസ്ഥാന്‍ തീവ്രവാദ കേസില്‍ വിചാരണ നേരിടുന്ന ബ്രിട്ടീഷ് സിഖ് വംശജനായ ജഗ്തര്‍ സിംഗ് ജോഹല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിയുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ കേള്‍ക്കുന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ സുപ്രീം കോടതി നീട്ടിവച്ചു. ഇതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ജൊഹാലിന്റെ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിക്കാന്‍ ചില എം പിമാരെ പ്രേരിപ്പിച്ചത്. ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് എം പിമാര്‍ ആവശ്യപ്പെടുന്നത്.

ഡേവിഡ് ലാമി അടുത്തയാഴ്ച ജോഹലിന്റെ സഹോദരനുമായി കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു. മാര്‍ച്ചില്‍ ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെട്ട പഞ്ചാബിലെ ഒരു കേസില്‍ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു. അതിനു ശേഷം ജാമ്യത്തിലെങ്കിലും ഇയാള്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയായിരുന്നു കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. 2017 നവംബറില്‍ അറസ്റ്റിലായതിനു ശേഷം ഒരു കേസിലും ഇയാളെ കുറ്റവാളിയെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല.

ഇന്ത്യയിലെ പഞ്ചാബില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിലെ അംഗമാണ് സ്‌കോട്ട്‌ലാന്‍ഡ് ഡംബാര്‍ട്ടണ്‍ സ്വദേശിയായ ജൊഹാല്‍ എന്നാണ് ആരോപണം. മറ്റൊരു കെ എല്‍ എഫ് അംഗത്തിന് 3000 പൗണ്ട് നല്‍കാനായി പാരിസിലേക്ക് യാത്ര ചെയ്തു എന്നതാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഒരു കുറ്റം.

2026 ലും 2017 ലും ഹിന്ദു ദേശീയ നേതാക്കള്‍ക്കും മത നേതാക്കള്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ വാങ്ങാനായിരുന്നു ഈ പണം ചെലവഴിച്ചത് എന്നാണ് ആരോപണം. ഇപ്പോള്‍ ഇയാള്‍ക്കായി ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നായി 117 എം പിമാര്‍ ഒപ്പുവെച്ച കത്താണ് ഡേവിഡ് ലാമിക്ക് നല്‍കിയിട്ടുള്ളത്.