കറാച്ചി: ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകൾ വെടിവെച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ ലാഹോറിലെ ഗുജ്ജാർപുര സ്വദേശിയായ പെൺകുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെൺകുട്ടി കൃത്യം നടത്തിയതെന്നും വെടിയേറ്റ പിതാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈൽ ഖാസ്മി പറഞ്ഞു.

സംഭവത്തിൽ എല്ലാവശങ്ങളും അന്വേഷിച്ചശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലാഹോറിൽ മറ്റൊരിടത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് വധശിക്ഷ വിധിച്ചിരുന്നു. ലഹോറിലെ അഡീ. സെഷൻസ് ജഡ്ജി മിയാൻ ഷാഹിദ് ജാവേദാണ് പ്രതിയായ എം. റഫീഖിന് വധശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയായിരുന്നു കേസിലെ വിധിപ്രസ്താവം.