ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരാനുള്ള സാഹചര്യം ഒരുങ്ങുന്നതായി മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലുള്ള ത്വവൈറ്റ്സ് ഗ്ലേസിയര്‍ എന്ന ഹിമാനി അഥവാ മഞ്ഞുമല വളരെ തകരാന്‍ സാധ്യത ഏറെയാണ്. ബ്രിട്ടീഷ് അന്റ്ാര്‍ട്ടിക്ക് സര്‍വ്വേയിലെ ഗവേഷകര്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച പഠനങ്ങളിലാണ്.

ബ്രിട്ടന്‍ എന്ന രാജ്യത്തോളം വലുപ്പമുള്ള ഈ ഹിമാനിയെ ഡൂംസ്ഡേ ഗ്ലേസിയര്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇരുപത്തിമൂന്നാം നൂറ്റാണ്ടോടെ ഈ കൂറ്റന്‍ മഞ്ഞുമല പൂര്‍ണമായി ഇല്ലാതായി തീരും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സമുദ്രജലം ഇരച്ചു കയറി പല സ്ഥലങ്ങളും വെള്ളത്തിനടിയിലാകും എന്നാണ് കണക്ക് കൂട്ടുന്നത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായിയേക്കാളും ഉയരം കൂടിയാതാണ് ഈ ഹിമാനി. 1990 മുതല്‍ 2010 വരെ ഇതില്‍ നിന്ന് സമുദ്രത്തിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അളവും വളരെ കൂടുതലായിരുന്നു. അടുത്ത നൂറ്റാണ്ടോടെ തൈ്വറ്റ്സില്‍ നിന്നുളള ജലപ്രവാഹത്തിന് ശക്തി കൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 80 വര്‍ഷം മുമ്പാണ് ഈ ഹിമാനി ഉരുകാന്‍ ആരംഭിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി ഈ പ്രക്രിയക്ക് വേഗത കൂടുകയാണ്. പെട്ടെന്ന് ത്വവൈറ്റ്സ് തകരുകയാണെങ്കില്‍ ജലനിരപ്പ് ഒറ്റയടിക്ക് 3.3 മീറ്റര്‍ വരെ ഉയരാം. ബംഗ്ലാദേശും പസഫിക്ക് ദ്വീപുകളും മുതല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.