ന്യൂയോര്‍ക്ക്: കടുത്ത ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ മരിച്ചതായി റിപ്പോർട്ടുകൾ. കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് പൈലറ്റ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്.

തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. അമേരിക്കയിലെ സീറ്റില്‍ നഗരത്തില്‍ നിന്ന് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംമ്പുള്ളിലേക്ക് പറക്കുകയായിരുന്നു വിമാനം. 59കാരനായ ഇല്‍സെഹിന്‍ പെഹ്ലിവാന്‍ എന്ന പൈലറ്റ് ആണ് യാത്രക്കിടെ മരിച്ചത്.

യാത്ര തുടരുന്നതിനിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ലാന്‍ഡിങ്ങിനു മുമ്പ് തന്നെ പൈലറ്റ് മരണത്തിന് കീഴടങ്ങിയിരുന്നു.

2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന പൈലറ്റിന് മാര്‍ച്ചില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ അധികൃതർ പറഞ്ഞു