ടെക്സസ്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ടെക്സസിലാണ് ഈ ദുരൂഹത നിറഞ്ഞ സംഭവം നടന്നത്. ഫെബ്രുവരിയിൽ സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി.

ഒക്ടോബർ 7 ന് ഇയാളുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. ഫെബ്രുവരി 23ന് ആണ് നഥാനിയൽ റോളണ്ടിന്‍റെ ഭാര്യ മരിക്കുന്നത്. ആദ്യം ഇയാൾ ഭാര്യ ആത്മഹത്യ ചെയ്തെന്നാണ് പോലീസിനോട് പറഞ്ഞത്. പക്ഷെ അന്വേഷണത്തിൽ 38 കാരിയായ എലിസബത്ത് റോളണ്ടിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് ഒടുവിൽ കണ്ടെത്തി.

പക്ഷെ ഫോറൻസിക് പരിശോധനയിലാണ് എലിസബത്തിന്‍റെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. റോളണ്ടിന്റെ ഭാര്യയുടെ കയ്യിലുള്ള മുറിവ് നിർണായക തെളിവായി മാറി.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോളണ്ട് പിടിയിലായത്. മാർച്ച് 5ന് ആണ് കൊലപാതക കുറ്റം ചുമത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശേഷം ജാമ്യവ്യവസ്ഥകൾ കൃത്യമായി പാലിച്ചതിനാൽ നഥാനിയൽ റോളണ്ട് അടുത്തിടെ ജയിലിൽ നിന്നും ഒടുവിൽ മോചിതനാകുകയും ചെയ്തു.

ശേഷം ഒക്ടോബർ 7ന് ഭാര്യയുടെ കൊലപാതകം നടന്നതായി കണ്ടെത്തിയ കാംഡൻ യാർഡ് ഡ്രൈവിലെ അതെ വീട്ടിൽ നഥാനിയലിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. വീടിനുള്ളിൽ ഒരാൾ മരിച്ച് കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 40 കാരനായ നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കാണുന്നത്.

ഇയാളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അധികൃതർ പറഞ്ഞു. കൊലപാതകമാണോ ജീവനൊടുക്കിയതാണോ എന്ന് പോലീസിനും ഇതുവരെ തെളിയിക്കാൻ ആയിട്ടില്ല. ഇതിനായി മെഡിക്കൽ എക്സാമിനർ ഓഫിസ് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.