വത്തിക്കാന്‍ സിറ്റി: അനധികൃത കുടിയേറ്റക്കാരോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം മോശമായി കലാശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാര്‍പാപ്പ വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ, ഇറ്റാലിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ നേരത്തേയും മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. നാടുകടത്തല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങള്‍ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

മെക്സിക്കോയുമായുള്ള യുഎസ് അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള ട്രംപിന്റെ പദ്ധതിയെ 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചതും ചര്‍ച്ചയാവുന്നുണ്ട്.