ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കഞ്ചാവ് കമ്പനി തുടങ്ങി ബിന്‍ലാദനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ വെടിവച്ചു കൊന്നു എന്നവകാശപ്പെടുന്ന യു.എസ്. മുന്‍ സേനാംഗം റോബേര്‍ട്ട് ജെ. ഒ നീല്‍ ആണ് 'ഓപ്പറേറ്റര്‍ കന്ന കോ' എന്ന പേരില്‍ കഞ്ചാവ് കമ്പനി ആരംഭിച്ചത്. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ശാരീരിക അവശതകള്‍ നേരിടുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് നീലിന്റെ തീരുമാനം.

സ്റ്റേറ്റ് ലൈസന്‍സുള്ള മരിഹ്വാന ബ്രാന്‍ഡ് ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീലിന് അനുമതി ലഭിച്ചിരിക്കുന്നത്. സൈനിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഓപ്പറേറ്റര്‍ എന്ന പേരാണ് നീല്‍ തന്റെ കഞ്ചാവ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഇയാളുടെ ഓര്‍മ്മ പുസ്‌കത്തിനും പോഡ്കാസ്റ്റിനും ഇതേ പേരാണ്.

പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ പോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിരമിച്ച സേന അംഗങ്ങള്‍ സാധാരണയായി ആശ്രയിക്കുന്നത് മദ്യവും ഒപിയവും പോലുള്ള ശരീരത്തിന് ഹാനികരമായ വസ്തുക്കളാണ്. ഇതില്‍ നിന്ന് മുക്തി നേടാന്‍ തന്റെ ഉത്പന്നങ്ങള്‍ സഹായിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ് പേജില്‍ പറയുന്നു.

കഞ്ചാവിന് കര്‍ശന നിരോധനമുണ്ടായിരുന്നതിനാല്‍ സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്ന കാലത്ത് താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും നീല്‍ വ്യക്തമാക്കുന്നുണ്ട്.ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നുറോബേര്‍ട്ട് ജെ. ഒ നീല്‍. 2013ല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണെന്ന് അവകാശവാദവുമായി റോബേര്‍ട്ട് രംഗത്തെത്തിയത്. എന്നാല്‍ റോബേര്‍ട്ടിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ യു.എസ്. സര്‍ക്കാര്‍ തയ്യാറായില്ല.