വത്തിക്കാന്‍ സിറ്റി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി മാര്‍പാപ്പ. ആണവ ഭീഷണിയിലേക്ക് ഇരു രാജ്യങ്ങളെയും തള്ളിവിടരുതെന്നും ആക്രമണം അവസാനിപ്പിക്കാന്‍ സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഇറാനും ഇസ്രായേലും തമ്മിലുള്ള വ്യോമാക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും സാധാരണക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനിലെയും ഇസ്രായേലിലെയും അധികാരികള്‍ ''യുക്തിസഹമായി'' പ്രവര്‍ത്തിക്കണമെന്ന് പോപ്പ് ലിയോ അഭ്യര്‍ത്ഥിച്ചു.

വളരെ ആശങ്കയോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും സൂക്ഷ്മമായ ഒരു നിമിഷത്തില്‍, ഉത്തരവാദിത്തത്തോടും യുക്തിയോടും കൂടി ഇടപെടാന്‍ ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

ആണവ ഭീഷണിയില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കണം. പ്രതിബദ്ധത, നീതി, സാഹോദര്യം, പൊതുനന്മ എന്നിവയില്‍ അധിഷ്ഠിതമായ മാന്യമായ ഏറ്റുമുട്ടലുകളും ആത്മാര്‍ത്ഥമായ സംഭാഷണങ്ങളുടെയും പാത പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

ആരും മറ്റൊരാളുടെ നിലനില്‍പ്പിനെ ഒരിക്കലും ഭീഷണിപ്പെടുത്തരുത്, സമാധാനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അനുരഞ്ജനത്തിന്റെ പാതകള്‍ ആരംഭിക്കുകയും, എല്ലാവര്‍ക്കും സുരക്ഷയും അന്തസ്സും ഉറപ്പുനല്‍കുന്ന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. അത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.