ലണ്ടന്‍: കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിക്കുന്ന ഹോംനഴ്സുമാര്‍ പലപ്പോഴും അവരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തില്‍ ഈയിടെ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നും ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. മറവി രോഗം ബാധിച്ച ഒരു എണ്‍പത്തിയെട്ടുകാരനെ അദ്ദേഹത്തെ പരിചരിക്കാന്‍ ഏല്‍പ്പിച്ച വനിതാ ഹോം നഴ്സ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കെന്റിലെ ബെക്സ്ലിയിലുള്ള വീട്ടിലാണ് ജോണ്‍ അറ്റാര്‍ഡിന്‍ എന്ന വൃദ്ധന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഹോംനഴ്സായ ബിലികേസു ഒലകുഞ്ചുവാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ആറ് ദിവസം മാത്രമാണ് ഇവര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. നാല്‍പ്പത്തിയഞ്ച് മിനിട്ട് നീണ്ടു നില്‍ക്കുന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് അറ്റാര്‍ഡിന്റെ പേരക്കുട്ടികള്‍ പുറത്തു വിട്ടിരിക്കുന്നത്. തങ്ങളുടെ മുത്തച്ഛന്‍ ജീവിതത്തില്‍ ഒരിക്കലും നേരിട്ടില്ലാത്ത ദുരിതമാണ് ഈ ഹോംനഴ്സിന്റെ ക്രൂരതയില്‍ അനുഭവിച്ചതെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. ദൃശ്യങ്ങളില്‍ ഒലകുഞ്ചു കിടപ്പുരോഗിയായ അറ്റാര്‍ഡിനെ നഗ്‌നനാക്കിയ ശേഷം തറയിലൂടെ വലിച്ചിഴക്കുന്നതായി കാണാം.

തുടര്‍ന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്നെ ഉപദ്രവിക്കരുതെന്ന് അറ്റാര്‍ഡിന്‍ ആവര്‍ത്തിച്ച് അപേക്ഷിക്കുമ്പോള്‍ ഹോം നഴ്സ അവയെല്ലാം തന്നെ അവഗണിക്കുകയാണ്. ഒലകുഞ്ചു വൃദ്ധനോട് നിങ്ങളെ ഞാന്‍ ചാട്ടവാറിന് അടിക്കുമെന്നും കൂടുതല്‍ കുത്തി വെയ്പുകള്‍ നല്‍കുമെന്നും പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും ആക്രോശിക്കുന്നുണ്ട്. 2022 ലെ ക്രിസ്മസിന് തലേദിവസമാണ് ഈ ക്രൂരമായ സംഭവം നടന്നതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസം വീട്ടുകാര്‍ കണ്ടത് അറ്റാര്‍ഡിന്‍ അനക്കമില്ലാതെ കിടക്കുന്നതായിട്ടാണ്.

അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പത്താം ദിവസം അദ്ദേഹം മരിക്കുക ആയിരുന്നു. പോലീസ് പിടികൂടിയ ഒലകുഞ്ചു കുറ്റം സമ്മതിക്കുകയായിരുന്നു. തെക്കുകിഴക്കന്‍ ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതി അവര്‍ക്ക് ഇപ്പോള്‍ ആറ് ആഴ്ച തടവ് ശിക്ഷ വിധിച്ചു. കൂടാതെ 1 മാസത്തേക്ക് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 50 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ഒലകുഞ്ചുവിന് മതിയായ ശിക്ഷയല്ല ലഭിച്ചതെന്നാണ് അറ്റാര്‍ഡിന്റെ വീട്ടുകാര്‍ പറയുന്നത്. ഇത് അപമാനകരമാണെന്നും അവര്‍ പരാതിപ്പെടുന്നു. ഒലഗുഞ്ചുവിന്റെ പ്രവൃത്തികള്‍ തന്റെ പിതാവിന്റെ പെട്ടെന്നുള്ള തളര്‍ച്ചയ്ക്കും മരണത്തിനും കാരണമായതായി അദ്ദേഹത്തിന്റെ മകന്‍ ക്രിസ് അഭിപ്രായപ്പെട്ടു.

വീട്ടില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലായിരുന്നു എങ്കില്‍ ഇവര്‍ ഇപ്പോഴും ഇത്തരം ക്രൂരതകള്‍ തുടരുമായിരുന്നു എന്ന കാര്യവും ക്രിസ് ചൂണ്ടിക്കാട്ടി. രാവിലെ പതിനൊന്നരയോടെയാണ് ഒലകുഞ്ചു അറ്റാര്‍ഡിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചത്. തുറന്നിട്ട ജനാലക്ക് മുന്നിലാണ് ഹോംനഴ്സ് കിടപ്പുരോഗിയെ വിവസ്ത്രനാക്കുന്നത്. രോഗിയെ സംരക്ഷിക്കാന്‍ ഒരു പുരുഷനായ ഹോം നഴ്സിനെയാണ് ഏല്‍പ്പിക്കേണ്ടിയിരുന്നതായി ഒലകുഞ്ചു വിളിച്ചു പറയുന്നതും കേള്‍ക്കാം. രോഗി.യെ തറയിലൂടെ വലിച്ചിഴച്ച ശേഷം കസേരയിലേക്ക് തൂക്കിയെടുത്ത് ഇടുന്നതായും കാണാം.

അറ്റാര്‍ഡിന്റെ തല കസേരയില്‍, ശക്തിയായി ഇടിക്കുന്നുണ്ട്. കൂടാതെ ഇത്തരം ജോലികള്‍ ചെയ്യാന്‍ യാതൊരു വിദഗ്ധ പരിശീലനവും ഒലകുഞ്ചുവിന് ലഭിച്ചിട്ടില്ല എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ആദ്യമായിട്ട് ഈ ജോലിക്ക് എത്തുന്ന ഒരാള്‍ എന്ന നിലയില്‍ ക്ഷമയോ ദയയോ ഒന്നും കാട്ടാതെയാണ് ഇവര്‍ രോഗിയെ കൈകാര്യം ചെയ്തത് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.