ജക്കാര്‍ത്ത: ബാലിയില്‍ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കടലില്‍ മുങ്ങി രണ്ടു പേര്‍ മരിച്ചു. 43 പേരെ കാണാതായി. ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. കാണാതായവര്‍ക്കായി 9 ബോട്ടുകളിലായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം.

ബോട്ടില്‍ യാത്രക്കാരെ കൂടാതെ നിരവധി ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരും അബോധാവസ്ഥയിലാണ്. രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു.