അബുദാബി: ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിന് അബുദാബിയിലെ സ്ഥാപനത്തിനെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടര്‍ക്ക് അനുകൂലമായി കോടതി വിധി. ശമ്പള കുടിശ്ശികയിനത്തില്‍ 84,542 ദിര്‍ഹവും 1,500 ദിര്‍ഹമില്‍ കൂടാത്ത വിമാനടിക്കറ്റും ഡോക്ടര്‍ക്ക് നല്‍കണം. ഇതിന് പുറമെ ജോലി ചെയ്ത കാലത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

തെളിവുകള്‍ പരിശോധിച്ച കോടതി ശമ്പളം നല്‍കുന്നതില്‍ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശമ്പളവും നാട്ടിലേക്കുള്ള വിമാനടിക്കറ്റും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് ലേബര്‍ കോടതി ഉത്തരവിട്ടത്. കരാര്‍ പ്രകാരം ഡോക്ടര്‍ക്ക് 14,000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 35,000 ദിര്‍ഹമായിരുന്നു മാസശമ്പളമായി നല്‍കാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വര്‍ഷത്തെ കരാര്‍ ആയിരുന്നു ഇരുവരും തമ്മില്‍ ഒപ്പ് വെച്ചത്.

എന്നാല്‍ ഡോക്ടര്‍ ആറുമാസത്തില്‍ താഴെ മാത്രമാണ് ജോലി ചെയ്തത് എന്നും ഡോക്ടര്‍ ജോലി സമയത്തില്‍ വീഴ്ചവരുത്തിയതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയില്‍ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടര്‍ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.