കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ബസും ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ചൊവ്വാഴ്ച രാത്രിയുണ്ടായ വൻ വാഹനാപകടത്തിൽ 17 കുട്ടികളടക്കം 71 പേർ മരിച്ചു. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്.

ഇറാനിൽ നിന്ന് കാബൂളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ വംശജരാണ് അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയെത്തിയ നിരവധി അഫ്ഗാൻ വംശജരുടെ ജീവൻ നഷ്ടപ്പെട്ട ഈ സംഭവം രാജ്യത്തിന് വലിയ വേദനയായി.