കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച യുവാക്കൾക്കു നേരെ നടന്ന വെടിവയ്പിനെ രൂക്ഷമായി വിമർശിച്ച് നടി മനീഷ കൊയ്‌രാള രംഗത്തെത്തി. തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ 'കറുത്ത ദിനം' ആയി വിശേഷിപ്പിച്ച മനീഷ അഴിമതിക്കെതിരായ ജനങ്ങളുടെ ശബ്ദത്തിനു നേരെയാണ് വെടിയുണ്ടകൾ പ്രയോഗിച്ചതെന്നും പറഞ്ഞു.

നേരത്തെ തിങ്കളാഴ്ച തെരുവിലിറങ്ങിയ യുവാക്കൾക്കെതിരെ നടന്ന വെടിവെപ്പ് ഉന്നത ഉദ്യോഗസ്ഥർ പോലും അപലപിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് നേപ്പാളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മനീഷ കൊയ്‌രാള നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽപ്പെട്ടയാളാണ്. അവരുടെ പിതാവ് പ്രകാശ് കൊയ്‌രാള മുൻ മന്ത്രിയും മുത്തച്ഛൻ ബിശ്വേഷർ പ്രസാദ് കൊയ്‌രാള മുൻ പ്രധാനമന്ത്രിയുമാണ്. ഇത് അവരുടെ പ്രസ്താവനക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.