ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ഇറക്കുമതി തീരുവ ഇരട്ടിയായി വര്‍ധിപ്പിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ചര്‍ച്ച തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

കേന്ദ്ര വാണിജ്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളുമായി ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെന്‍ഡന്‍ ലിന്‍ജ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. 120 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ പോയ വര്‍ഷം യുഎസുമായി നടത്തിയത്.

പുതിയ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ പ്രതിസന്ധി ഏറുകയാണ്. ഇന്ന് ആരംഭിക്കുന്ന ചര്‍ച്ചയിലൂടെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.