ബാങ്കോക്ക്: തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ തിരക്കേറിയ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന് 160 അടി ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. വാജിറ ഹോസ്പിറ്റലിന് മുന്നിലെ തിരക്കേറിയ റോഡിലാണ് നാടകീയമായ സംഭവം. ഗര്‍ത്തം രൂപപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ഭീമന്‍ കുഴിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു വീണു പോയത് മൂന്ന് കാറുകളും വൈദ്യുതി തൂണുകളുമാണ്. ആളപായമില്ലെങ്കിലും ഈ സംഭവം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബാങ്കോക്കില്‍ ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് ഈ സംഭവം. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് റോഡ് തകരാന്‍ കാരണം. ഉപരിതല പാളി ഒരു ഭൂഗര്‍ഭ ശൂന്യതയിലേക്ക് ഇടിഞ്ഞുവീഴുമ്പോള്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള താഴ്ചയാണ് സിങ്ക്ഹോള്‍. ഇത് പ്രകൃതിദത്ത പ്രക്രിയകളോ മനുഷ്യ പ്രവര്‍ത്തനങ്ങളോ ഭൂമിക്കു താഴെയുള്ള താങ്ങ് നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകാം.

റോഡ് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും ജലവിതരണ പൈപ്പുകള്‍ പുറത്തുവരികയും ചെയ്തു. ഗര്‍ത്തം രൂപപ്പെടുന്നതിന് മുന്നോടിയായി വാഹനങ്ങള്‍ പിന്നോട്ടെടുക്കുകയും കാല്‍നടയാത്രക്കാര്‍ ഭയന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ ആളപായമില്ലെങ്കിലും മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു.

സിങ്ക്ഹോള്‍ രൂപം കൊണ്ടതോടെ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷന്റെ അടിത്തറ വെളിപ്പെടുകയും, സമീപത്തുള്ള ഒരു ആശുപത്രിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ നിന്നും സമീപത്തുള്ള മറ്റ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ബാങ്കോക്ക് ഇപ്പോള്‍ മണ്‍സൂണ്‍ സീസണിലാണ്. വരും ദിവസങ്ങളില്‍ ടൈഫൂണ്‍ റാഗസ കാരണം കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തായ്ലന്‍ഡ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും എന്ന ഭയത്തിലാണ് അധികൃതര്‍.

നിരവധി മഴയും ചോര്‍ന്നൊലിക്കുന്ന പൈപ്പുകളുമാണ് അപകടകാരണമെന്ന് ബാങ്കോക്ക് ദുരന്ത നിവാരണ വിഭാഗം ഡയറക്ടര്‍ സുറിയാച്ചായ് റാവിവാന്‍ പറഞ്ഞു. 'പൈപ്പ് ലീക്ക് ആയതിനെത്തുടര്‍ന്നുണ്ടായ ജലം മണ്ണിനെ ഒഴുക്കിക്കൊണ്ടുപോയതാണ് റോഡ് ഇടിഞ്ഞുതാഴാന്‍ കാരണം,' അദ്ദേഹം വ്യക്തമാക്കി. ഈ വെള്ളം അടിയിലുണ്ടായിരുന്ന നിര്‍മ്മാണത്തിലിരിക്കുന്ന ഒരു സബ്‌വേ സ്റ്റേഷനിലേക്ക് മണ്ണും കല്ലും ഒഴുക്കിക്കൊണ്ടുപോയെന്നും ഇത് റോഡ് തകരാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടസ്ഥലം പോലീസ് പൂര്‍ണ്ണമായും അടച്ചു. റോഡിന് സമീപമുള്ള പോലീസ് സ്റ്റേഷന്‍ അടക്കം സമീപപ്രദേശങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം നഗരത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സംഭവം വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. നഗരങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കടിയിലെ ഘടനകളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെ മാനിക്കാതെ മനുഷ്യന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുപക്ഷെ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാം.