ഇസ്ലാമാബാദ്: ലാഹോറില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘര്‍ഷം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (TLP) ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാഹോറില്‍ നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ആഹ്വാനത്തിന് പിന്നാലെയാണ് ഈ സംഭവം. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.

ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങി എന്നാണ് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ പാര്‍ട്ടി വിമര്‍ശിക്കുന്നത്. അതേസമയം ഗാസ വിഷയം ഉയര്‍ത്തി രാജ്യത്ത് രാഷ്ട്രീയ കലാപത്തിനാണ് ടിഎല്‍പി ശ്രമിക്കുന്നതെന്നാണ് പാക് ആഭ്യന്തരമന്ത്രി തലാല്‍ ചൗധരി കുറ്റപ്പെടുത്തി.

ഇസ്ലാമാബാദില്‍, പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഫൈസാബാദ് ജംഗ്ഷന് സമീപം കണ്ടെയ്നറുകള്‍ സ്ഥാപിച്ചു. റാവല്‍പിണ്ടിയില്‍ കണ്ടെയ്നറുകളും ട്രെയിലറുകളും കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങി. ഇതുവരെ 280 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫൈസാബാദിലും ഇസ്ലാമാബാദിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോട്ടലുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. പ്രതിഷേധം കലാപത്തിലേക്ക് മാറുമോയെന്നാണ് പാക് ഭരണകൂടം ആശങ്കപ്പെടുന്നത്.