ലണ്ടന്‍: യു.കെയില്‍ എന്‍.എച്ച്.എസ് ആശുപത്രിയില്‍ ഒരു പുരുഷ കുടിയേറ്റക്കാരന്‍ ഒരു സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത കേസില്‍ പുറത്ത വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആശുപത്രിയിലെ എ ആന്‍ഡ് ഇ യൂണിററിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന ജോലിയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്ത ലൂസിയസ് എന്‍ജോക്കു ഏജന്‍സി നഴ്‌സായ ജോയ്‌സ് ജോര്‍ജിന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

സ്ത്രീയുടെ എന്‍.എച്ച്.എസ് നെയിം ബാഡ്ജ് ധരിച്ചിരുന്നെങ്കിലും സഹപ്രവര്‍ത്തകര്‍ എന്‍ജോക്കുവിനെ ശ്രദ്ധിച്ചില്ലെന്ന് ചെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയില്‍ വെളിപ്പെട്ടിരുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള രണ്ട് മാസത്തിനിടയില്‍ ഇയാള്‍ രോഗികളെ കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഒരു രോഗിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. എന്‍ജോക്കു രോഗിയോട് തന്റെ പേര് ജോയ്സ് എന്നാണെന്നും എന്നാല്‍ താന്‍ പുരുഷനാണെന്നുമാണ് പറഞ്ഞത്.

ഇതാണ് രോഗിക്ക് സംശയം തോന്നാന്‍ കാരണമായത്. എല്ലെസ്മിയര്‍ തുറമുഖത്തിനടുത്ത് താമസിക്കുന്ന നൈജീരിയന്‍ പൗരത്വമുള്ള ജോയ്സ് ജോര്‍ജ്ജ്, അഭിമുഖത്തിന് ശേഷം ഒരു ഏജന്‍സി വഴിയാണ് ആശുപത്രിയില്‍ ജോലി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ജോയ്സ് ജോര്‍ജ്ജ് എന്‍ജോകുവിനെ തന്റെ പേരില്‍ ഷിഫ്റ്റുകള്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇയാള്‍ക്ക് എന്‍.എച്ച്.എസ് യൂണിഫോം എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. പോലീസ് ജോയ്സ് ജോര്‍ജിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ എന്‍ജോക്കുവിന്റെ മേല്‍വിലാസവും അതാണെന്ന് കണ്ടെത്തിയിരുന്നു.

രണ്ട് പേരേയും കേസില്‍ പ്രതികളാക്കിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയിലെ ഷിഫ്റ്റ്ുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ കൈമാറിയതിന്റെ സന്ദേശങ്ങളും ലഭിച്ചിരുന്നു. കോടതിയില്‍ എന്‍ജോക്കു കുറ്റം സമ്മതിച്ചിരുന്നു. 16 ആഴ്ച തടവ് ശിക്ഷയാണ് എന്‍ജോക്കുവിന് ലഭിച്ചത്. കൂടാതെ 80 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ചെയ്യണം. 239 പൗണ്ട് കോടതി ചെലവും നല്‍കണം. ഇയാളെ നാടുകടത്തുമോ എന്ന് അറിയില്ല. ജോയ്സ് ജോര്‍ജ് യുകെയില്‍ നിന്ന് ജന്മനാടായ നൈജീരിയയിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

അതേ സമയം എേേന്‍ജാക്കുവിന്റെ ജോലിയെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലായിരുന്നു. എന്‍ജോക്ക്ു യോഗ്യതയുള്ള നഴ്സ തന്നെയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നേരത്തേ യു.കെയിലെ കൊലയാളി നഴ്സ് ലൂസി ലെറ്റ്ബി ജോലി ചെയ്തിരുന്ന ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. 2012 നും 2018 നും ഇടയിലാണ് കൊലയാളിയായ ലെറ്റ്ബി ഈ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്.

2015 ലും 2016 ലും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഏഴ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 15 ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മൂന്ന് മുന്‍ സീനിയര്‍ മാനേജര്‍മാര്‍ക്കെതിരെ ഗുരുതരമായ അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് അന്വേഷണം നടക്കുകയാണ്.