ഒട്ടാവ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചു. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് കാര്‍ണി അറിയിച്ചത്.

ഐസിസിയിലെ ഒരംഗരാജ്യമെന്ന നിലയില്‍, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാന്‍ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകള്‍ നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘര്‍ഷത്തിനിടെ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇരുവരും ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്

കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ ആഗോളതലത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും കാനഡയേയും കാര്‍ണിയേയും പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍, ഇത്തരം നടപടികള്‍ നയതന്ത്ര ബന്ധങ്ങളെ വഷളാക്കുകയും സുരക്ഷാ സഹകരണത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഇസ്രയേല്‍ നയന്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.