ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജനായ പഞ്ചാബി വ്യവസായി ദർശൻ സിങ് സഹ്‌സി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അബോട്‌സ്ഫോർഡിലെ റിഡ്‌ജ്‌വ്യൂ ഡ്രൈവ് 31300 ബ്ലോക്കിലുള്ള വീട്ടുമുറ്റത്താണ് ദാരുണമായ സംഭവം നടന്നത്.

ബുധനാഴ്ച രാവിലെ വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ പൊലീസ്, ഗുരുതരമായി പരിക്കേറ്റ നിലയിൽ ദർശൻ സിങ് സഹ്‌സിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനം ഇൻ്റർനാഷണൽ എന്ന കമ്പനിയുടെ പ്രസിഡൻ്റായിരുന്നു കൊല്ലപ്പെട്ട ദർശൻ സിങ് സഹ്‌സി.

സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, കൊലയാളി ദർശൻ സിങ് സഹ്‌സിയുടെ വീടിന് പുറത്ത് കാറിൽ കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങി സ്വന്തം കാറിൽ കയറിയ ഉടൻ അക്രമിയെത്തി വെടിയുതിർക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ, അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനായ പോൾ വാക്കർ പ്രതികരിച്ചു. കൊല്ലപ്പെട്ട ദർശൻ സിങ് സഹ്‌സിയുടെ മകൻ അർപൻ സിങ് പറയുന്നതനുസരിച്ച്, പിതാവിന് ശത്രുക്കളോ ഭീഷണികളോ ഉണ്ടായിരുന്നില്ല. 1991-ൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ദർശൻ സിങ് സഹ്‌സി പിന്നീട് സ്വന്തമായി ബിസിനസ് സ്ഥാപിക്കുകയായിരുന്നു.