കറാച്ചി: പാക്കിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ താരങ്ങള്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. പാക്കിസ്ഥാന്‍ നാഷണല്‍ ഗെയിംസ് ഫുട്‌ബോളിലെ സെമി ഫൈനല്‍ മത്സരത്തിനുശേഷം പാകിസ്ഥാന്‍ സൈനിക ടീമിലെയും വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി(വാപ്ഡ)ടീമിലെയും താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടുകയായിരുന്നു.

ആവേശകരമായ മത്സരത്തില്‍ പാക് സൈനിക ടീം വാപ്ഡ ടീമിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. മത്സരശേഷം സൈനിക ടീം വിജയാഘോഷം നടത്തുന്നതിനിടെ വാപ്ഡ ടീമിലെ കളിക്കാര്‍ തോല്‍വിയില്‍ ദേഷ്യം പ്രകടിപ്പിച്ച് പ്രകോപനപരമായി സംസാരിക്കുകയും പിന്നീട് കൂട്ടത്തല്ലില്ലേക്ക് എത്തുകയുമായിരുന്നു.

സംഭവത്തില്‍ പാകിസ്ഥാന്‍ ഒളിംപിക് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കളിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിന് പുറമെ മാച്ച് ഒഫിഷ്യല്‍സിനും മര്‍ദ്ദനമേറ്റു. മത്സരം ലൈവ് സംപ്രേഷണമുണ്ടായിരുന്നതിനാല്‍ കൂട്ടത്തല്ലും ആരാധകര്‍ ലൈവായി കണ്ടു.രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി.

മത്സരത്തിലെ മാച്ച് റഫറിയെ ചേഞ്ചിംഗ് റൂം വരെ പിന്തുടര്‍ന്ന് വാപ്ഡ ടീം അംഗങ്ങള്‍ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സൈനിക ടീമിന് പെനല്‍റ്റി കിക്ക് അനുവദിച്ചതില്‍ വാപ്ഡ ടീം അംഗങ്ങള്‍ അതൃപ്തരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.