ദോഹ: 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് ഖത്തര്‍. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇറാന്‍ എംബസി ജീവനക്കാരെ 'പേഴ്‌സണ്‍ നോണ്‍ ഗാറ്റ' ആയി പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ എച്ച്ഇ ഇബ്രാഹിം യൂസിഫ് ഫഖ്റോയും സ്റ്റേറ്റിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അംബാസഡര്‍ അലി സലേഹബാദിയും ബുധനാഴ്ച നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടി.

എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ഖത്തറില്‍ ഇറാന്‍ നടത്തുന്ന ആക്രമങ്ങളും, ജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ലംഘിച്ചതിനും മറുപടിയായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വിശദീകരിച്ചു.

അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെയും ലംഘനമാണ് ഇറാന്‍ നടത്തുന്നത്. ഇറാന്‍ ശത്രുതാപരമായ സമീപനം തുടരുന്നത് ഖത്തറിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താല്‍പ്പര്യങ്ങള്‍ എന്നിവയെ ചോദ്യം ചെയ്യുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.