ലണ്ടന്‍: ഡി പിഡി ഡെലിവറി ഡ്രൈവറെ പട്ടാപകല്‍ ആക്രമിച്ച് കൊന്ന സംഘത്തിലെ രണ്ട് അംഗങ്ങളെ കൂടി ഇന്നലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചുരുങ്ങിയത് 56 വര്‍ഷങ്ങളെങ്കിലും ജയിലില്‍ കഴിയേണ്ടി വരുന്ന രീതിയിലുള്ളതാണ് വിധി. പാഴ്സലുകള്‍ വിതരണം ചെയ്യുന്ന രണ്ടുപേരടങ്ങിയ ടീമിലെ അംഗമായിരുന്ന ഓര്‍മാന്‍ സിംഗിനെ പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലെ സ്മെത്വിക്കില്‍ വെച്ച് മുഖംമൂടിയണിഞ്ഞെത്തിയ സംഘം ആക്രമിച്ച് കൊല്ലുകയായിരുന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഓര്‍മാന്‍ സിംഗിനെ അക്രമികള്‍ വെട്ടി വീഴ്ത്തുകയായിരുന്നു.

കോടാലി, ഗോള്‍ഫ് ക്ലബ്ബ്, മരപ്പാളി, ലോഹ ദണ്ഡുകള്‍, ഹോക്കി സ്റ്റിക്ക്, ഷവല്‍, കത്തി, ക്രിക്കറ്റ് ബാറ്റ് എന്നിവയുമായിട്ടായിരുന്നു അക്രമി സംഘത്തിന്റെ വരവ്. ഇതുതന്നെ ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നതിന് തെളിവാണെന്ന് കോടതിനിരീക്ഷിച്ചു. ഓര്‍മാന്‍ സിംഗിന്റെ ഇടതു ചെവി മുറിച്ചു മാറുകയും തലയോട്ടി തകരുകയും ചെയ്തിരുന്നു. അത്രയും ഭീകരമായിട്ടായിരുന്നു അയാള്‍ ആക്രമിക്കപ്പെട്ടത്. ഈ സംഘത്തിലെ സെഹജ്പാല്‍ സിംഗ് എന്ന 26 കാരനും മെഹക്ദീപ് സിംഗ് എന്ന 24 കാരനുമാണ് ഇന്നലെ കോടതി തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ഓരോരുത്തരും ചുരുങ്ങിയത് 28 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടതുണ്ട്.

മൂന്നാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അര്‍ഷ്ദീപ് സിംഗ്, ജഗ്ദീപ് സിംഗ്, ഷിവ്ദീപ് സിംഗ്, മന്‍ജ്യോത് സിംഗ് എന്നിവരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയായ സുഖ്മാന്‍ബദീപ് സിംഗ് എന്ന 24 കാരനെ നരഹത്യക്കാണ് ശിക്ഷിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഡി പി ഡി ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ഇയാളായിരുന്നു ഓര്‍മാന്‍ സിംഗിന്റെ റൂട്ട് മാപ്പ് കൊലയാളികള്‍ക്ക് നല്‍കിയത്.

2023 ഓഗസ്റ്റ് 21 ന് ആയിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഇയാള്‍ പാഴ്സല്‍ വിതരണം ചെയ്യാന്‍ പോകേണ്ടിയിരുന്ന വീട്ടിലെ സെക്യൂരിറ്റി ക്യാമറയില്‍ കൊലപാതക ദൃശ്യം പതിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം സെഹജ്പാല്‍ സിംഗും മെഹക്ദീപ് സിംഗും ഫ്രാന്‍സിലേക്കും പിന്നീട് അവിടെ നിന്ന് ഓസ്ട്രിയയിലേക്കും കടക്കുകയായിരുന്നു. ഓസ്ട്രിയയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഓസ്ട്രിയന്‍ പോലീസ് ഇവരെ പിടികൂടി ബ്രിട്ടന് കൈമാറിയത്.