എഡിൻബർഗ്: സർക്കാർ കാര്യങ്ങൾക്കായി വാട്ട്സ്അപ്പും മറ്റ് നോൺ കോർപ്പൊറേറ്റ് മെസേജിംഗ് സർവ്വീസുകളും ഉപയോഗിക്കുന്നത് നിർത്തലാക്കാൻ സ്കോട്ട്ലാൻഡ് സർക്കാർ തീരുമാനിച്ചു. ഈ ആപ്പുകളെല്ലാം സർക്കാർ മൊബൈൽ ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്യും. യു കെ കോവിഡുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രോഗവ്യാപന കാലത്ത് അയച്ച പല സന്ദേശങ്ങളും പല മന്ത്രിമാരും ഉദ്യോഗസ്ഥരും ഡിലിറ്റ് ചെയ്‌തതായി കണ്ടെത്തിയതിന് ശേഷമാണ് ഇത്തരമൊരു നീക്കം ഉണ്ടാക്കുന്നത്. ഈവർഷം വസന്തകാലത്തോടെ തന്നെ സർക്കാർ കാര്യങ്ങൾക്കായി വാട്ട്സ്അപ്പും മറ്റ് അനൗദ്യോഗിക മെസേജിംഗ് ആപ്പുകളും ഉപയോഗിക്കുന്നത് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സർക്കാർ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ കെയ്റ്റ് ഫോർബ്സ് അവകാശപ്പെട്ടു. എന്നാൽ, ഇത് സർക്കാരിൻ്റെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തുമെന്ന് വിശ്വസിക്കാൻ മാത്രം മൂഢരല്ല പൊതുജനമെന്നായിരുന്നു സ്കോട്ടിഷ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രതികരണം. രോഗവ്യാപന കാലത്ത് മെസേജുകൾ ഡിലിറ്റ് ചെയ്‌തത് തെറ്റായി എന്ന് സർക്കാർ സമ്മതിക്കുകയാണ് ഈ നീക്കം വഴി എന്ന് എം എസ് പിയും പ്രതികരിച്ചു. ഈ നിരോധനം ഇതിനോടകം തന്നെ നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ, എമർജൻസി, സെക്യൂരിറ്റി വിഭാഗങ്ങളിൽ ഈ വർഷം അവസാനം വരെ ഈ ആപ്പുകൾ ഉപയോഗിക്കാനുള്ള അനുവാദമുണ്ട്.