പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പത്‌നി ബ്രിജറ്റ് മാക്രോണിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കേസില്‍ പത്തുപേര്‍ കുറ്റക്കാരാണെന്ന് പാരീസ് കോടതി കണ്ടെത്തി. ബ്രിജറ്റ് മാക്രോണിനെതിരെ ലിംഗപരമായും ലൈംഗിക താല്‍പര്യപരമായും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരാണ് ഇവര്‍. മാത്രമല്ല, ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ ഇവര്‍ 24 വയസ്സിന് മൂത്തതാണ് എന്ന വസ്തുതയുമായി ബന്ധപ്പെട്ട് ഇവര്‍ ചില അശ്ലീലപരമായ അധിക്ഷേപങ്ങളും പ്രചരിപ്പിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ടവരില്‍ മിക്കവര്‍ക്കും എട്ട് മാസം വരെ ജയില്‍ ശിക്ഷയാണ് വിധിച്ചതെങ്കിലും അതെല്ലാം തത്ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്ന ഒരാളെ ഉടനടി ജയിലിലടയ്ക്കാനും കോടതി ഉത്തരവായി ചിലരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിജറ്റ് മാക്രോണിന് അവമതിപ്പ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മനഃപ്പൂര്‍വ്വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നാണ്‌കോടതി വിലയിരുത്തിയത്.