എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്‍ഡിലെ മാഫിയാ സംഘങ്ങള്‍ പിടിമുറുക്കിയ പ്രദേശങ്ങളുടെ ഭൂപടം പുറത്തു വിട്ടിരിക്കുകയാണ് മെയില്‍ ഓണ്‍ലൈന്‍. രാജ്യത്തിന്റെ മയക്കു മരുന്ന വ്യാപാര മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി വിവിധ സംഘങ്ങള്‍ തമ്മില്‍ പോരാട്ടങ്ങളും നടക്കുന്നുണ്ട്. മാര്‍ച്ച് 2 ന് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോര്‍ മുറുകിയതിനു ശേഷം ഡസന്‍ കണക്കിന് ഫയര്‍ ബോംബ് സ്‌ഫോടനങ്ങളും കത്തിക്കുത്തുകളുമാണ് നടന്നിട്ടുള്ളത്. ഒരു ഇരട്ടക്കൊലപാതകവും നടന്നു.

ഈ ആക്രമണങ്ങളില്‍ നിലവിലെ മാഫിയാ തലവന്മാര്‍ ഇല്ലാതെയായാല്‍ ആ വിടവ് നികത്തുന്നതിനായി നൂറു കണക്കിന് സംഘങ്ങള്‍ എഡിന്‍ബര്‍ഗിലും ഗ്ലാസ്‌ഗോയിലും തയ്യാറെടുത്തു നില്‍ക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ ഏകദേശം മുന്നൂറിലധികം ഗുണ്ടാ നേതാക്കള്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താഴത്തെ നിലയിലുള്ള ഈ ഗുണ്ടാനേതാക്കള്‍, ഇപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന തലത്തിലേക്ക് എത്തുമ്പോഴായിരിക്കും പ്രവര്‍ത്തന മണ്ഡലം നഗരം മുഴുവനുമായി വ്യാപിപ്പിക്കുക.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ ബിഗ് എന്നറിയപ്പെടുന്ന റോസ്സ് മിയമി മെക്ഗില്‍ എന്നയാളാണ് ഇപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡിലെ പല നഗരങ്ങളും ഭരിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയിലിലായ എഡിന്‍ബര്‍ഗ് ഗുണ്ടാ നേതാവ് റിച്ചാര്‍ഡ്‌സണിന്റെ അനുയായികളെ 5 ലക്ഷം പൗണ്ട് കബളിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വാങ്ങിയ മയക്കു മരുന്നിന്റെ വിലയായി കള്ളനോട്ടുകളായിരുന്നത്രെ നല്‍കിയിരുന്നത്. ഈ സംഭവമാണ് ഇപ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോരിന് കാരണമായിരിക്കുന്നത്.