ലണ്ടന്‍: മനുഷ്യരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മേല്‍ നിര്‍മ്മിതബുദ്ധി ഒരു ഭീഷണിയായി വരുമ്പോള്‍, അതുവഴി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിസ്ഥാന നിരക്കില്‍ വേതനം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ വരവോടെ വ്യാപകമായ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്ക ശക്തിപ്പെടുമ്പോള്‍, അത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വൈറ്റ്‌ഹോളില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ലോര്‍ഡ് സ്റ്റോക്ക് വുഡ് അറിയിച്ചു.

സമൂഹത്തിന്റെ അടിത്തറയിളക്കാന്‍ എ ഐ ശ്രമിക്കുമ്പോള്‍ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യു ബി ഐ) എന്നൊരു പദ്ധതി ആവിഷ്‌കരിച്ച് അതിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമം. ആളുകള്‍ ജോലി ചെയ്താലും ഇല്ലെങ്കിലും ഒരു നിശ്ചിത തുക അവര്‍ക്ക് ധനസഹായമായി നല്‍കുന്ന യു ബി ഐ ഇപ്പോള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ല. എന്നാല്‍, എ ഐ സാങ്കേതിക വിദ്യയുടെ വികാസം അതിവേഗത്തില്‍ നടക്കുന്ന കാലത്ത്, അധികം താമസിയാതെ തന്നെ തൊഴില്‍ രഹിതരാവുന്നവര്‍ക്കായുള്ള പദ്ധതികളെ കുറിച്ച് ചിന്തിക്കേണ്ടതായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചില രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.