തായ്‌പേയ്: തായ്‌ലാന്‍ഡിലെ തെരുവില്‍ ഒരു സ്വീഡിഷ് വിനോദസഞ്ചാരിയുമായുണ്ടായ തര്‍ക്കത്തിനിടെ കഴുത്തില്‍ കരാട്ടെ സ്‌റ്റൈലില്‍ അടിയേറ്റ ബ്രിട്ടീഷ് പൗരന്‍ അന്തരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഫുക്കെറ്റിലെ പ്രചനുഖ്രോ റോഡിലൂടെ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു 57 കാരനായ ബ്രിട്ടീഷ് പൗരന്‍. അതിനിടയില്‍ സ്വീഡിഷ് പൗരനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സ്വീഡിഷ് പൗരന്‍ ഇയാളെ അടിച്ചു കൊന്നത്.

അതിമാരകമായ, കരാട്ടെ സ്‌റ്റൈല്‍ ചുവടുകളുമായി സ്വീഡിഷ് പൗരനെത്തുമ്പോള്‍ ഇര പുറകോട്ട് മാറുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. 25 കാരനായ പെക്റ്റാസ് ടുഗേ ടയ്യാര്‍ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട്, അക്രമിയുടെ കാമുകി എന്ന് തോന്നിപ്പിക്കുന്ന ഒരു യുവതി ഇരുവരെയും ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബ്രിട്ടീഷുകാരന്റെ കഴുത്തിന് പുറകിലേറ്റ അതിശക്തമായ അടിയാണ് മരണത്തിനിടയാക്കിയത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടിയേറ്റു വീണ ഉടന്‍ തന്നെ അക്രമിയും കാമുകിയും സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് കാഥു ഡിസ്ട്രിക്റ്റിലെ ഉട്ടോപ്പിയ ഹോട്ടലില്‍ നിന്നും ഇന്നലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.