ഫേസ്ബുക്ക് സ്ഥാപകനും മെടാ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പതിനഞ്ച് വര്‍ഷം പഴക്കം ചെന്ന ഹൂഡി ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്. 13 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ ഈ ഹൂഡി വിറ്റ് പോയത്. സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത വസ്ത്രങ്ങള്‍ ലേലത്തിനെത്തിയതില്‍ ഇതാദ്യമായാണ് ഇത്രയധികം തുക ലഭിക്കുന്നത്. 2008-09 കാലഘട്ടത്തില്‍ അദ്ദേഹം ധരിച്ചിരുന്ന ക്ലാസിക് ഗ്രേ ഹൂഡിയാണ് വില്‍പ്പനയ്ക്കെത്തിയത്. ഫേസ്ബുക്കിന്റെ പഴയ ലോഗോ പതിപ്പിച്ചിരുന്ന ഈ ഹൂഡിയ്ക്ക് സാങ്കേതിക ലോകത്ത് അതീവ പ്രാധാന്യമുണ്ടായിരുന്നു.

ഫെയ്ബുക്കിന്റെ ആദ്യകാലഘട്ടത്തില്‍ സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഹൂഡിയില്‍ മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുമുണ്ട്. 'ഓള്‍ഡ് സ്‌കൂള്‍ ഫെയ്സ്ബുക്ക് ഹൂഡികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതിന്റെ ഉള്‍വശത്തായി ഞങ്ങളുടെ യഥാര്‍ഥ ദൗത്യത്തിന്റെ പ്രസ്താവനയുമുണ്ട്. എന്‍ജോയ്!-മാര്‍ക്ക് സക്കര്‍ബര്‍ഗ്', ഇത്തരത്തിലാണ് കുറിപ്പ്. വസ്ത്രം ലേലത്തില്‍ സ്വന്തമാക്കി വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

സ്പോട്ലൈറ്റ്: ഹിസ്റ്ററി ആന്‍ഡ് ടെക്നോളജി എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് വ്യാഴാഴ്ച സംഘടിപ്പിച്ച ലേലത്തിലാണ് ഹൂഡി വിറ്റുപോയത്. 1,000 ഡോളര്‍ മുതല്‍ 2,000 ഡോളര്‍ വരെയാണ് ഹൂഡിയ്ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് 15,875 ഡോളര്‍ (13,86,582 രൂപ) ലഭിച്ചു. 22 തവണയാണ് ലേലത്തുക പുതുക്കിയത്. 2010 ല്‍ സക്കര്‍ബര്‍ഗ് സ്ഥിരമായി ധരിച്ച ഹൂഡിയാണിതെന്ന് കരുതപ്പെടുന്നു. അക്കൊല്ലത്തില്‍ ടൈംസിന്റെ 'പേഴ്സണ്‍ ഓഫ് ദ ഇയറാ'യി സക്കര്‍ബര്‍ഗ് തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.ഫേസ്ബുക്കിന്റെ തുടക്കകാല ചരിത്രത്തെയും സക്കര്‍ബര്‍ഗിന്റെ ഐക്കോണിക് ലുക്കിനെയും പ്രതിനിധീകരിക്കുന്ന വസ്ത്രമാണിത്.

ടെക്ക് ലോകത്ത് സക്കര്‍ബര്‍ഗിന് ഉണ്ടാക്കിയ സ്വാധീനത്തെ ഈ ഹൂഡി പ്രതിനിധീകരിക്കുന്നു. തന്നെ പ്രചോദിപ്പിച്ച വ്യക്തിയുടെ വസ്ത്രം സ്വന്തമാക്കാന്‍ നിരവധി സാങ്കേതിക രംഗത്തെ ആള്‍ക്കാര്‍ ആഗ്രഹിക്കുന്നു.

ടെക്ക് ലോകത്തിലെ ചരിത്രപരമായ ഘട്ടങ്ങള്‍ ചേര്‍ന്ന വസ്തുക്കള്‍ക്ക് വിപണിയില്‍ എപ്പോഴും പ്രിയം കൂടുന്നതായി ഇതിലൂടെ വ്യക്തമാകുന്നു. ഇത്തരം ലേലങ്ങള്‍ ഭാവിയില്‍ കൂടുതല്‍ താരപ്രശസ്തരായ സിഇഒമാരുടെ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ മുതലായവക്കും തുടര്‍ച്ചയായ ഒരു പ്രചോദനം ആകും.