കണ്ണൂര്‍: വിവാദങ്ങളുടെ സ്ഥിരം വേദിയായ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും പരീക്ഷാ നടത്തിപ്പിലുംവിവാദം. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ജൂലായ് രണ്ടിന് തിങ്കളാഴ്ച്ചനടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ജൂലായ് രണ്ടിന് നടക്കേണ്ടിയിരുന്ന ഫിസിക്കല്‍ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം കഴിഞ്ഞ ദിവസം നടന്ന തിയററ്റിക്കല്‍ കെമിസ്ട്രി എന്ന പേപ്പറിലെ ചോദ്യങ്ങളാണ് വന്നത്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.എസ്.യു നേതാക്കള്‍ വൈസ് ചാന്‍സലര്‍ പ്രോഫ. കെ കെ സാജുവുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തി.വിദ്യാര്‍ത്ഥികളുടെ പഠനത്തെ വിലകുറച്ചു കാണുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് വി സി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകള്‍ മുന്‍പും നിരവധി തവണ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഉണ്ടായിട്ടുണ്ട്.വീഴ്ചകളുടെ പശ്ചാത്തലത്തില്‍ മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു. നാലു സെമസ്റ്റര്‍ ബിരുദ കോഴ്‌സുകള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്നത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് സിലബസ് രൂപീകരിക്കാതെയാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു.

കെ.എസ് യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ആരോപണവുമായി രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി ജീവിതം കൊണ്ടു പന്താടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു കെ.എസ് യുവിന്റെ ആരോപണം. കഴിഞ്ഞ വി.സിയുടെ കാലത്ത് അന്യായമായി ബില്ലുകള്‍ ഒപ്പിട്ടു വാങ്ങി തീവെട്ടി കൊള്ളയാണ് നടത്തിയതെന്ന് മുഹമ്മദ്ഷമ്മാസ് ആരോപിച്ചിരുന്നു.