കണ്ണൂർ: വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കായി തെരഞ്ഞെടുപ്പ് ഗാനങ്ങൾ ഒരുക്കിയതിന് വെട്ടിലായിരിക്കുകയാണ് തലശേരിയിലെ അതിപ്രശസ്ത തറവാട്ടിലെ മാളിയേക്കൽ കുടുംബാംഗങ്ങൾ. കെ.കെ ശൈലജ ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് ഷാഫി പറമ്പിലിനോടു തോറ്റതോടെ ടീച്ചറെ വാഴ്‌ത്തിപാടികൊണ്ടു പാട്ടുകളുണ്ടാക്കിയ മാളിയേക്കലിലെകലാകാരന്മാരെ സോഷ്യൽ മീഡിയയിലൂടെ എയറിൽ നിർത്തുകയാണ് യു.ഡി. എഫ് സൈബർ പോരാളികൾ.

പാട്ടുണ്ടാക്കിയ മാളിയേക്കൽ തറവാട്ടുകാർ പോലും കെ.കെ ശൈലജയ്ക്കു വോട്ടുചെയ്യാതെ ഷാഫിക്ക് കുത്തിയെന്നാണ് ഇവരുടെ പരിഹാസം.മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകർ ഇവരുടെ ഗാനശകലങ്ങളും ശൈലജ ടീച്ചറുടെ തോൽവിയുടെ വീഡിയോയും വെച്ചു ട്രോളുകൾ ഇറക്കാൻ തുടങ്ങിയതോടെ നിൽക്കക്കള്ളിയില്ലാതെയായിരിക്കുകയാണ് മാളിയേക്കൽ കുടുംബാംഗങ്ങൾക്ക്.തലശേരിയിലെ അറിയപ്പെടുന്ന മുസ്ലിം തറവാട്ടുകാരായ മാളിയേക്കൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെക്കാലമായി സിപിഎം സഹയാത്രികരാണ്.

തറവാട്ടിലെ അംഗമായ ആമിന മാളിയേക്കൽ മുൻ നഗരസഭാ ചെയർമാനായും സി.പി. എമ്മുകാരിയായി പ്രവർത്തിച്ചിട്ടുണ്ട്.സ്പീക്കർ എ. എൻഷംസീർ ഉൾപ്പെടെയുള്ളവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാപ്പിളപാട്ടുകൾ ഉണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ ആലപിക്കുന്നതും മാളിയേക്കൽ തറവാട്ടുകാരാണ്.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം മാളിയേക്കൽ തറവാട്ടിലെത്തിയ എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെ തങ്ങൾ രചിച്ചു ചിട്ടപ്പെടുത്തിയുണ്ടാക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സി.ഡിയും തലശേരി സ്പെഷ്യൽ ചായയും പലഹാരങ്ങളുമായാണ് സ്നേഹനിർഭരമായി ഇവർ സ്വീകരിച്ചു. മണിക്കൂറുകളോളം മാളിയേക്കൽ തറവാട്ടിൽ കുടുംബാംഗങ്ങളൊടൊപ്പം ചെലവഴിച്ചാണ് ശൈലജ ടീച്ചർ മടങ്ങിയത്്.

എന്നാൽ മാളിയേക്കൽ ഗായിസംഘത്തിനെതിരെയുള്ള സോഷ്യൽ മീഡിയ അധിക്ഷേപത്തിനെതിരെ അതേ ഭാഷയിൽ മറുപടി പറയാതെ പാട്ടിലൂടെ പ്രതിരോധം തീർക്കുകയാണ് ഇവർ. ഇതിനായി മറ്റൊരു പാട്ടുകൂടി ഗായകസംഘം തയ്യാറാക്കിയിട്ടുണ്ട്. ഇബ്ലീസിന്റെ പണിശാലയിൽ പണിതിരക്കാണ്്. മാനവസ്നേഹം തകർക്കാനായി പണിയെടുക്കുന്നു, ചെകുത്താൻ പണിയെടുക്കുന്നു എന്നിങ്ങനെയാണ്വിമർശകരെ പൊളിച്ചടുക്കിയ പ്രതിരോധ ഗാനം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ജാബിർ മാളിയേക്കലാണ് ഗാനം തയ്യാറാക്കിയത്.

സൈബർ അക്രമത്തിൽ ഭയപ്പെടുന്നവരല്ല മാളിയേക്കലിലെ പെണ്ണുങ്ങളെന്ന് മാളിയേക്കൽ മറിയുമ്മയുടെ മകൾ കുഞ്ഞാച്ചുമ്മ ഈവിഷയത്തിൽ പ്രതികരിച്ചു. തങ്ങൾ പാട്ടുതുടരുമെന്ന് തലശേരി നഗരസഭാ മുൻ ചെയർമാൻ മാളിയേക്കൽ ആമിനയും മാളിയേക്കൽഷഹനാസും പറഞ്ഞു.തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെയും ആശയാവിഷ്‌കരണത്തിന്റെയും മാർഗം സംഗീതമാണെന്നു ഇവർ പറയുന്നു. അറുപതു വർഷമായി തങ്ങൾ പാടുകയാണ്. അതിൽ ദേശഭക്തി ഗാനമുണ്ട്,തെരഞ്ഞെടുപ്പ് ഗാനങ്ങളും സ്നേഹഗീതവും പടപ്പാട്ടുകളുമുണ്ട്. ആരെങ്കിലും ചീത്തവിളിച്ചാലോ കല്ലെറിഞ്ഞാലോ പാട്ടിൽ നിന്നും പിന്മാറില്ലെന്നു ജാബിർ മാളിയേക്കൽ പറഞ്ഞു.