പട്ന: പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ച് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ ജനതാദൾ (യു)വിന്റെ തീരുമാനം. ഇന്ന് നടന്ന പാർട്ടി യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ഉറപ്പായി.

അതേ സമയം രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നാളെ യോഗം ചേരാനിരിക്കെ നിതീഷ്‌കുമാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷപാർട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. ബിഹാറിൽ സർക്കാരിന്റെ സഖ്യ കക്ഷികളായ ലാലു പ്രസാദിന്റെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള ജനതാദൾ (യു)വിന്റെ ബന്ധത്തിനും ഇതോടെ വിള്ളൽ വീഴും.

കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ നിതീഷ്‌കുമാർ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. ബിഹാർ ഗവർണർ കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നിതീഷ് കുമാറുമായി അടുത്ത ബന്ധവും പുലർത്തിയിരുന്നു.

ആദ്യം അനിഷ്ടം പ്രകടിപ്പിച്ച ശിവസേന ഇന്നലെ രാംനാഥ് കോവിന്ദിന് പിന്തുണയുമായി എത്തിയിരുന്നു. പ്രതിപക്ഷത്ത് നിന്ന് ജനകീയനായ ഒരു ദളിത് സ്ഥാനാർത്ഥിയില്ലെങ്കിൽ ദളിത് മോർച്ചാ പ്രസിഡന്റ് കൂടിയായ രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ബിഎസ്‌പി നേതാവ് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്.