ചെന്നൈ: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർ കെ നഗറിൽ നാടകീയ രംഗങ്ങൾ. നടൻ വിശാലിന്റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. ഇതോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി വിശാലിനു മൽസരിക്കാം. തന്റെ വാദങ്ങൾ അംഗീകരിച്ച കമ്മിഷനു വിശാൽ നന്ദി അറിയിച്ചു. നേരത്തേ, അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷൻ തള്ളിയിരുന്നു

വിശാലിന്റെ നാമനിർദ്ദേശക പത്രിക തള്ളിയതോടെയാണ് നാടകീയ രംഗങ്ങൾ ആർകെ നഗറിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിന് മുന്നിൽ അരങ്ങേറിയത്..നാമ നിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രതിഷേധവുമായി വിശാൽ എത്തി. ആർ കെ നഗറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിന് മുന്നിൽ വിശാലും അനുയായികളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കമ്മീഷൻ ഓഫിസിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ പൊലീസ് എത്തി വിശാലിനെയും അനുയായികളെയും കസ്റ്റഡിയിൽ എടുത്തു.പിന്നീടു പരാതി ബോധിപ്പിക്കാൻ റിട്ടേണിങ് ഓഫിസറെ കാണാൻ വിശാലിനെ പൊലീസ് അനുവദിച്ചു

തന്നെ പിന്തുണച്ചവരെ ഭീഷണി പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് വിശാൽ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാൽ പ്രത്യക്ഷപ്പെട്ടത്. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ നാമ നിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.

അതേസമയം നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ദീപയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീൻ തള്ളിയത്. ജയലളിതയുടെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദീപ 'എം.ജി.ആർ അമ്മ ദീപ പേരവൈ' എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ യഥാർഥ പിന്മാഗി താനാണെന്നും അവർ പ്രതിനിധീകരിച്ച ആർ.കെ നഗറിൽ മത്സരിച്ച് വിജയിക്കുമെന്നും ദീപ പറഞ്ഞിരുന്നു. ഡിസംബർ 21നാണ് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയതെന്നാണ് വിവരം.

മണ്ഡലത്തിൽ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകർ എന്നിവർക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് വിശാൽ തയ്യാറെടുത്തത്. സിനിമാ മേഖലയിൽ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാൽ. നിലവിൽ അഭിനേതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്.

ജയലളിതയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 12ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായി പണം ഒഴുക്കുന്നു എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് അത് മാറ്റുകയായിരുന്നു.