അടിമാലി: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് അടിയിലേക്ക് മറിഞ്ഞു നഴ്സായ യുവതി മരിച്ചു. പീരുമേട് തിടനാട് ചേമ്പനായിൽ തോമസിന്റെ മകളും മുംബൈയിൽ നേഴ്‌സുമായിരുന്ന ഗീതു (23) ആണ് മരിച്ചത്.

ഗീതു സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന ബന്ധു എമിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മരിയഗിരി സ്‌കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. കുമളി അമരാവതിയിലെ കുടുംബവീട് സന്ദർശിച്ച ശേഷം എമിനൊപ്പം ബൈക്കിൽ തിരികെ പോകുകയായിരുന്നു.

ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ഗീതു ലോറിക്കടിയിലേക്ക് തെന്നിവീഴുകയായിരുന്നു.

ടിപ്പറിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.

മുംബൈയിൽ ആയിരുന്നു ഗീതു ജോലി ചെയ്തിരുന്നത്. മൃതദേഹം പോസ്‌റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്‌കാരം ഇന്ന് രണ്ടിന് തിടനാട് സെന്റ് ജോസഫ്സ് പള്ളിയിൽ. മാതാവ് വാഴവരചാലിൽ ലിസി. സഹോദരങ്ങൾ ധന്യ, നീതു.