തിരുവനന്തപുരം: അവിശ്വാസ ചർച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതൽ സമയം എടുത്തതിനെ ന്യായീകരിക്കാൻ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്പീക്കർക്ക് കത്തുനല്കി.

2005-ലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞ താൻ 5.30 മണിക്കൂർ എടുത്തു എന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ, താൻ എടുത്ത സമയം 1 മണിക്കൂർ 43 മിനിറ്റ്. അതിൽ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസിൽ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കർ സഭയിൽ പ്രസ്താവന നടത്തിയത് നിർഭാഗ്യകരമാണ്.

2005-ലെ അവിശ്വാസ പ്രമേയ ചർച്ച 3 ദിവസമായിരുന്നു. 9 മണിക്കൂർ ചർച്ചയ്ക്ക് തീരുമാനിച്ചിരുന്നു എങ്കിലും ചർച്ച 25 മണിക്കൂർ നീണ്ടു. ഗവൺമെന്റിന് മറുപടി പറയാൻ അർഹതപ്പെട്ട സമയം 4.15 മണിക്കൂർ ഉണ്ടായിരുന്നു. 10 മന്ത്രിമാർക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് സമയം 5.15 മണിക്കൂർ മാത്രം. അനുവദിച്ചതിലും ഒരു മണിക്കൂർ അധികം.

കഴിഞ്ഞ തിങ്കാളാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്ക് 5 മണിക്കൂറാാണ് നിശ്ചയിച്ചത്. എന്നാൽ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുവാൻ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂർ എടുത്തു. ഇതിനെ ന്യായീകരിക്കുവാനാണ് സ്പീക്കർ ശ്രമിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.