ആടുജീവിതം vs ആടുജീവിതം

വായിച്ച കാലത്ത് വിസ്മയിപ്പിച്ച നോവൽ ആയിരുന്നു ആടുജീവിതം. ഉദ്യോഗജനകമായിരുന്നു ഓരോ പേജും . നജീബ് ഏറ്റുവാങ്ങുന്ന സമാനതകളില്ലാത്ത പീഡനങ്ങളും, മാസറയിലെ പീഡനങ്ങളിൽ നിന്നുള്ള അസാധാരണമായ തിരോധനവും, ഒടുവിൽ ജയിലിനുള്ളിലെ തിരിച്ചറിയൽ പരേഡിൽ നിന്നുള്ള അവിശ്വസനീയ രക്ഷപെടലും. നോവൽ വായനയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു അഭ്രാപാളിയിലെന്നപോലെ നജീബും, അർബാബുമെല്ലാം വായനക്കാരന്റെ മനസ്സിൽ ദൃശ്യവത്കരിക്കപ്പെടുന്നുണ്ട്. നജീബിനോടുള്ള സഹതാപവും, അർബാബിനോടുള്ള പകയും, ഇബ്രാഹിം ഖാദിരിയുടെ കനവും കനിവും കരുതലും, നുറുങ്ങുന്ന വേദനയായി ഹക്കീമും. അവസാന പേജും മടക്കികഴിയുമ്പോൾ സിനിമ അവസാനിച്ചിട്ടും ഇരിപ്പിടത്തിൽനിന്നും എണീക്കാനാവാത്ത പ്രേക്ഷകന്റെ നിർവികാരത പോലെയൊരു മാനസിക അവസ്ഥ വായനക്കാരനിൽ സ്സൃഷ്ടിക്കാൻ ബെന്യാമിന് കഴിഞ്ഞു. ക്ലാസ്സിക് ചലച്ചിത്രം പോലെയൊരു നോവൽ ആയിരുന്നു ബെന്യാമിന്റെ ആടുജീവിതം.
എന്നാൽ ആടുജീവിതം എന്ന നോവൽ, ആടുജീവിതം എന്ന സിനിമ ആയപ്പോഴോ?
നോവലും സിനിമയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ ചില യുക്തിരഹിത്യം നിലനിൽക്കുമ്പോഴും, ഒന്നിലധികം കാരണങ്ങളാൽ ഇക്കാര്യത്തിൽ അത്തരമൊരു താരതമ്യം അനിവാര്യതയാണ്.
സിനിമക്ക് പരസ്യങ്ങളിലൂടെ നൽകിയ ഹൈപ്പും, പൃഥ്വിരാജിന്റെ അഭിനയ മികവും മാറ്റിനിർത്തി സിനിമയെ മൊത്തമായി (in totality) വിലയിരുത്തിയാൽ ഒരു സാധാരണ ശരാശരി സിനിമ മാത്രമാണ് ആടുജീവിതം.
സിനിമ പൂർത്തീകരിക്കാനായി അതിന്റെ പ്രവർത്തകർ നടത്തിയ കഠിനാധ്വാനവും, സിനിമക്ക് വേണ്ടി നായകൻ സ്വയം നടത്തിയ സമർപ്പണവും അഭിനന്ദനർഹമാണ്. എന്നാൽ അതൊന്നും ഒരു സിനിമയെ വിലയിരുത്തുന്നതിൽ ഘടകമേയല്ല. തന്റെ തൊഴിലിനോട് തൊഴിലാളി കാണിക്കുന്ന ആത്മാർത്ഥതയും ഉത്തരവാദിത്തവും മാത്രമാണത് . Workaholic എന്നൊക്കെ ബിസിനസ് ലോകത്ത് പറയുന്നപോലെ.
ആടുജീവിതം എന്ന നോവലിനോട് പരിപൂർണമായി നീതി പുലർത്താൻ സിനിമക്ക് കഴിഞ്ഞിട്ടില്ല. ബ്ലെസ്സിയുടെ കാഴ്ചയും, ഭ്രമരവും, തന്മാത്രയും തുടങ്ങി ആടുജീവിതം വരെയുള്ള 5 ചിത്രങ്ങൾക്ക് സത്യസന്ധമായി മാർക്കിട്ടാൽ അഞ്ചാം സ്ഥാനമാവും ആടുജീവിതത്തിന്.
സാധാരണ മലയാളത്തിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലെയുള്ള ഒരു നല്ല സിനിമയാണ് ആടുജീവിതം. അത്ര മാത്രം. മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഇതിഹാസ ചിത്രമാണിത് എന്നൊക്കെയുള്ള പൊക്കിയടിക്കൽ കടന്ന കൈയാണ്.