കോഴിക്കോട്: സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കാനും വിവിധ പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കാനും വിഎസ് കാട്ടിയ ധീരത എടുത്തുപറയുകയാണ് സിനിമാ പ്രവര്‍ത്തകയായ ദീദി ദാമോദരന്‍. 'നീതി തേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള, പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്‍ -അതാണ് വിഎസ്സെന്ന് ദീദി ഫേസ്ബുക്കില്‍ കുറിച്ചു. ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായതെന്നും അവര്‍ പറഞ്ഞു.

ദീദി ദാമോദരന്റെ കുറിപ്പ്

നീതി തേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള, പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്‍ - അതാണ് വി.എസ്സ്. അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല.

2017 ല്‍ സിനിമയിലെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അനാരോഗ്യം മറന്നും 'അവള്‍ക്കൊപ്പം' എന്ന പോരാട്ടത്തില്‍ വി.എസ്സ് ഞങ്ങള്‍ക്കൊപ്പം നിന്നു. കറകളഞ്ഞ നിലപാടായിരുന്നു : 'ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും, സിനിമാ പ്രവര്‍ത്തകരും വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. പക്ഷേ ഞാന്‍ നിലകൊള്ളുന്നത് ഇരയ്‌ക്കോപ്പം തന്നെയായിരിക്കും നീതി ലഭിക്കും വരെ അവള്‍ക്കൊപ്പമാണ് ഞാന്‍'.

സൂര്യനെല്ലിക്കേസില്‍, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍, കവിയൂര്‍, കിളിരൂര്‍ കേസില്‍ ഒക്കെ ആ നിശ്ചയദാര്‍ഢ്യം പൊരുതുന്ന സ്ത്രീകള്‍ തിരിച്ചറിഞ്ഞതാണ്. മുന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞില്‍ ഉണര്‍ന്ന പൊമ്പിളൈ ഒരുമൈ തെരുവിലേക്കിറങ്ങി നിന്ന രാത്രിയില്‍ വി.എസ്സിന്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്‌സുമാര്‍ വേതനനീതിക്കായി പൊരിവെയിലില്‍ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ ഹൃസ്വദൃഷ്ടികള്‍ വക വയ്ക്കാതെ ഒപ്പം നില്‍ക്കാന്‍ വി.എസ്സുണ്ടായിരുന്നു.

ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്.

തോല്‍വിയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടര്‍ചലനമായത് കൊണ്ടാണ്. ജീവിയ്ക്കുവാനും പിടിച്ചു നില്‍ക്കാനുമുള്ള പ്രചോദനമായിരുന്നു അതെന്നും.

ലാല്‍സലാം സഖാവേ @highlight