ത്മാവിൽ ദുരന്തങ്ങൾ ഒളിപ്പിച്ചുവച്ച്, കണ്ണീർഗ്രന്ഥികളടച്ചുപിടിച്ച്, ചിരിയുടെ മഴവില്ലുവിടർത്തുന്നവരാണ് ലോകപ്രസിദ്ധരായ ഹാസ്യകലാപ്രവർത്തകർ ഒന്നടങ്കം. ഗ്രീക്ക് നാടകപാരമ്പര്യത്തിലാകട്ടെ, മധ്യകാല യൂറോപ്യൻ റൊമാൻസുകളിലാകട്ടെ, രാഷ്ട്രീയാക്ഷേപഹാസ്യ കഥകളിലാകട്ടെ, ചലച്ചിത്രങ്ങളിലാകട്ടെ, ഇതിനു മാറ്റമില്ല. നിശ്ചയമായും ഇതിനു സമാന്തരമായി ഉപരിപ്ലവവും താൽക്കാലികവും കൃത്രിമവും അരാഷ്ട്രീയവും അചരിത്രപരവുമൊക്കെയായ തൊലിപ്പുറച്ചിരിയുമുണ്ട്. സാഹിത്യത്തിലും രംഗ, ദൃശ്യ, സാങ്കേതിക, മാധ്യമ കലകളിലും ഇതിനു രൂപഭേദങ്ങളുമുണ്ട്. അരിസ്റ്റോഫനീസും സെർവാന്റിസും ജോർജ് ഓർവെല്ലും ചാർലിചാപ്ലിനുമൊക്കെ മേല്പറഞ്ഞ ഒന്നാം വിഭാഗത്തിൽ പെടുന്ന ക്ലാസിക്കൽ കോമഡിയുടെ ഐതിഹാസിക വക്താക്കളാണെങ്കിൽ എല്ലാക്കാലത്തുമുള്ള ജനപ്രിയ കൊമേഡിയന്മാരിൽ ബഹുഭൂരിപക്ഷവും രണ്ടാം വിഭാഗത്തിൽ പെട്ടവരാണ്. ആധുനിക കാലത്ത് സാഹിത്യവും കലകളും സിനിമയും ടെലിവിഷനും വാർത്താമാധ്യമങ്ങളുമൊക്കെ നർമത്തെയും പരിഹാസത്തെയും ഹാസ്യത്തെയും വിമർശനത്തെയും ചിരിയുടെ ഭിന്ന ഭാഷകളിൽ ആവിഷ്‌ക്കരിക്കാൻ മത്സരിച്ചു. സർക്കസിലെ കോമാളികൾ, കണ്ണീരൊളിപ്പിച്ച ഈ ചിരിക്കൂട്ടിന്റെ എല്ലാകാലത്തെയും പ്രതീകങ്ങളുമായി. നവമാധ്യമങ്ങളുടെ കാലത്തും ഇതിനു മാറ്റമില്ല. ആധുനിക മാധ്യമങ്ങൾക്കു സങ്കല്പിക്കാൻ പോലുമാകാതിരുന്ന സാങ്കേതിക-സാംസ്‌കാരിക സ്വരൂപങ്ങളിൽ നവ, സാമൂഹ്യ മാധ്യമങ്ങൾ ചിരിയുടെ നാലാം ലോകം തുറന്നിടുന്നു.

എങ്കിലും സിനിമയാണ് ഇരുപതാം നൂറ്റാണ്ടിൽ ചിരിയുടെ തമ്പുരാക്കൾക്കു ജന്മം കൊടുത്തത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്രപ്രതിഭയായ ചാർലിചാപ്ലിൻ മുതൽ നർമത്തിന്റെ നട്ടുവപ്രമാണിമാരായ റോബിൻ വില്യംസും ജിം കാരിയും വരെയുള്ളവരുടെ ജനപ്രീതി ഓർത്താൽ മതി. കാർട്ടൂൺ നെറ്റ്‌വർക്കുകളിലൂടെ ടെലിവിഷൻ സൃഷ്ടിച്ച വിപ്ലവം മാത്രമായിരിക്കും, സിനിമയെ ചെറുതായെങ്കിലും വെല്ലുവിളിച്ച ഒന്ന്.

മലയാളത്തിലേക്കു വന്നാലോ? മലയാള സിനിമ കണ്ട മികച്ച അഭിനേതാക്കൾ രണ്ടുതരക്കാരാണ്. ഒന്ന്, 'സ്വഭാവ' നടീനടന്മാരെന്നറിയപ്പെടുന്ന സത്യൻ മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ. പി.ജെ. ആന്റണി, ബാലൻ കെ.നായർ, കരമന, ഗോപി, തിലകൻ, നെടുമുടി, മമ്മൂട്ടി, മോഹൻലാൽ, ശാരദ, ഉർവശി, മഞ്ജുവാരിയർ തുടങ്ങിയവരൊക്കെ ഈനിരയിൽ പെടും. ഇവരിൽ ചിലരെങ്കിലും ഹാസ്യത്തിനു മുൻതൂക്കമുള്ള റോളുകളിലും തിളങ്ങിയവരാണ്. വിശേഷിച്ചും മോഹൻലാൽ. രണ്ട്, ഹാസ്യതാരങ്ങൾ എന്നുതന്നെ അറിയപ്പെടുന്നവർ. അടൂർഭാസി, എസ്‌പി.പിള്ള, ശങ്കരാടി, പറവൂർ ഭരതൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജഗതി, മാമുക്കോയ, സുരാജ്, സലിംകുമാർ എന്നിവരൊക്കെ ഈ നിരയിൽ പെടും. സ്വഭാവനടന്മാർ ഹാസ്യറോളുകളിൽ തിളങ്ങിയതിനെക്കാൾ 'സ്വാഭാവിക'തയോടെ ഇവരിൽ പലരും 'സ്വഭാവ'റോളുകളിൽ തിളങ്ങിയിട്ടുണ്ട്. ഹാസ്യത്തിനു മുൻതൂക്കമുള്ള സിനിമകളിൽ ഇവരിൽ പലരും മിക്കപ്പോഴും വെറും ടൈപ്പുകളായിപ്പോകാറുണ്ടെങ്കിലും സീരിയസ് റോളുകളിൽ ഇവരിൽ ചിലരെങ്കിലും വിസ്മയകരമായ അഭിനയശേഷി വെളിപ്പെടുത്തുന്നു. അടൂർഭാസി മുതൽ സുരാജ് വരെയുള്ളവർ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ റോളുകൾ ഓർത്താൽ മതി. കൊമേഡിയൻ എന്ന നിലയിൽ ഒന്നാംകിടയൊന്നുമല്ലെങ്കിലും സുരാജും സലിംകുമാറുമൊക്കെ സ്വഭാവനടന്മാരായി കൈവരിച്ച ഈ നേട്ടം ചെറുതല്ല.

യഥാർത്ഥത്തിൽ ശാരീരികവൈകല്യം, ഉയരക്കുറവ്, കറുപ്പുനിറം, ജാതിശ്രേണിയിലെ കീഴാളത, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ തുടങ്ങിയ കലാബാഹ്യമായ ഘടകങ്ങളും അംഗീകൃത-സവർണ സാംസ്‌കാരിക മൂലധനത്തിന്റെ അഭാവവുമാണ് 'ഹാസ്യതാരം' എന്ന വിചിത്രമായ ഗണത്തിലേക്ക് മിക്കവരെയും കണ്ണിചേർക്കുന്നത്. മലയാളസിനിമയിൽ തുടക്കം മുതൽ തന്നെ ഇതാണ് നയവും പരിപാടിയും. അതുകൊണ്ടുതന്നെ കൊമേഡിയന്മാർ പൊതുവെ തങ്ങളുടെ ശാരീരികവും ബൗദ്ധികവുമായ അപകർഷങ്ങളെത്തന്നെ അപഹസിച്ചുകൊണ്ടാണ് പലപ്പോഴും കോമഡി സൃഷ്ടിക്കാൻ ശ്രമികുന്നത്. അടൂർഭാസിയും എസ്‌പി. പിള്ളയും തൊട്ട് ശ്രീനിവാസനും സലിംകുമാറും വരെയുള്ളവരുദാഹരണമാണ്. 'ന്യൂജനറേഷൻ' സിനിമയിൽപോലും ഇതിനു മാറ്റമില്ല. ജീവിതത്തിൽ ഇതിങ്ങനെയല്ലാത്തവർക്കാകട്ടെ, സിനിമയിൽ ഇതായിരിക്കും നിയോഗം. ഹാസ്യം, ജീവിതത്തിന്റെ കൈത്തെറ്റുപോലെയാവിഷ്‌ക്കരിക്കപ്പെടുന്നു, എന്നു ചുരുക്കം. നായകനടന്റെ ഉഭയവിപരീതങ്ങളായി നിൽക്കുന്ന വില്ലനും കൊമേഡിയനുമാണ് ജനപ്രിയസിനിമയിലെ പൂരകപുരുഷഘടകങ്ങൾ. വില്ലൻ അമിതോക്തികളുടെ മൂർത്തരൂപമാണെങ്കിൽ കൊമേഡിയൻ ന്യൂനോക്തികളുടെ ആൾരൂപമായി മാറും. വല്ലാത്തൊരു ദയനീയതയുണ്ട്, ഈയർഥത്തിൽ കോമഡിതാരങ്ങൾക്കും അവരുടെ കലാതന്ത്രങ്ങൾക്കും. ഒരർഥത്തിൽ നായക, വില്ല, ഹാസ്യവേഷങ്ങൾക്കൊക്കെയുണ്ട്, ജീവിതവും അഭിനയവും തമ്മിലുള്ള ഈ കൊടിയ വൈപരീത്യം. നായകന്റെ വീരത്വവും വില്ലന്റെ ക്രൂരതയും കൊമേഡിയന്റെ നിസ്സാരതയും ഈ വിപരീതങ്ങളുടെ സൃഷ്ടിയാണ്. സലിംകുമാറിന്റെ, സിനിമക്കുള്ളിലും പുറത്തുമുള്ള നർമങ്ങളെക്കുറിച്ചെഴുതിയ ഈ പുസ്തകത്തിന്റെ പേരും ഇത്തരമൊരു വിപരീത യുക്തിയിലാണ് കേന്ദ്രീകരിക്കുന്നത്. 'ഒരു ലുക്കില്ലാന്നേയുള്ളു, ഭയങ്കര ബുദ്ധിയാ'.

മലയാളത്തിലെ ഒരു തൊലിപ്പുറച്ചിരിപ്പരിപാടി മാത്രമായിരുന്ന ടെലിവിഷൻ കോമഡിയിൽ തുടങ്ങി, മിമിക്രിയിലൂടെ വളർന്ന്, സിനിമയിലെ ഹാസ്യതാരമായി മാറിയ സലിംകുമാറിന്റെ കരിയർഗ്രാഫ്, വിസ്മയകരമായ ഏറ്റിറക്കങ്ങളും വളവുതിരിവുകളും കുണ്ടും കുഴികളും നിറഞ്ഞ ഒരു ലോകമാകുന്നു.

സിനിമക്കും ടെലിവിഷനും ഉള്ളിലെന്നതിനെക്കാൾ, വെളിയിൽ, വ്യക്തിജീവിത്തിലും പൊതുസമൂഹത്തിലും സൗഹൃദകൂട്ടായ്മകളിലും സ്വകാര്യനിമിഷങ്ങളിലും സലിംകുമാർ തന്റെ ജീവിതത്തെ നിറഞ്ഞ ചിരിയാക്കി മാറ്റുന്നതിന്റെ കൗതുകകരമായ ഒരോർമപ്പുസ്തകമാണ് മാധ്യമപ്രവർത്തകനായ കെ.വി. മധു തയ്യാറാക്കിയ 'ഒരു ലുക്കില്ലാന്നേയുള്ളു....'.

ഇരുപതോളം കുറിപ്പുകളും ഒരു ചോദ്യോത്തരപരിപാടിയും മധു നടത്തുന്ന ഒരഭിമുഖവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജോയ്മാത്യു, സലിംകുമാർ, മധു എന്നിവരെഴുതിയ മുഖക്കുറിപ്പുകൾ പുറമെ.

സ്‌കൂൾ വിദ്യാഭ്യാസകാലത്തെ വീരസാഹസങ്ങളും കയ്യബദ്ധങ്ങളും വിവരക്കേടുകളും മുതൽ കണ്ണുനനയിക്കുന്ന തിക്താനുഭവങ്ങൾ വരെയുണ്ട്, കുറെ കുറിപ്പുകളിൽ. ദാരിദ്ര്യം, അച്ഛന്റെയും പിന്നീട് അമ്മയുടെയും മരണം. തൊഴിൽരംഗത്തെ ചതികൾ, കുതികാൽവെട്ടുകൾ, കൃഷിയിൽ കാണിച്ച ആത്മാർത്ഥതയ്ക്കുണ്ടായ പലതരം തിരിച്ചടികൾ, എത്രയെങ്കിലും തവണ തന്നെ 'കൊന്ന' രോഗങ്ങൾ, പുരസ്‌കാരങ്ങൾ, അവയെക്കാൾ വലിയ തിരസ്‌കാരങ്ങൾ... സങ്കടങ്ങളുടെ ഈ നടുക്കടലിലും സലിംകുമാർ ചിരിയുടെ ഒരിറ്റു കണ്ണീർ വീഴ്‌ത്തുന്നില്ല. എന്തുകൊണ്ട്? സലിംകുമാർ പറയും:

'ജീവിതത്തെ രണ്ടു കണ്ണിലൂടെ നോക്കിക്കാണാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കണ്ണിലൂടെ നോക്കിയാൽ ആകെ മൊത്തം ഒരു സങ്കടക്കടലായിരിക്കും. രണ്ടാമത്തെ കണ്ണിലൂടെ നോക്കിയാൽ ജീവിതം ഒരു ഉള്ളുതുറന്ന പൊട്ടിച്ചിരിയാണ്. എനിക്ക് രണ്ടാമത്തെ കണ്ണിലൂടെ കാണാനാണ് ഇഷ്ടമെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തിലും ഒരു ചിരി കണ്ടെത്താൻ എപ്പോഴും അറിയാതെതന്നെ ഒരു ശ്രമം ഉണ്ടായിട്ടുണ്ട്. അല്ലെങ്കിലും ഒരുപാട് കരഞ്ഞതുകൊണ്ട് എന്താണ് ഗുണം. ചിരിച്ചാലാണെങ്കിൽ ഗുണമൊരുപാടുണ്ടുതാനും. അപ്പോപ്പിന്നെ ചിരിക്കുന്നത് തന്നെയല്ലേ നല്ലത്'.

അസാമാന്യമാംവിധം നർമവും പരിഹാസവും കൂട്ടിയിണക്കി തന്നെയും ചുറ്റുപാടുള്ളവരെയും വിമർശിക്കുന്ന രീതിയാണ് സലിംകുമാറിനിഷ്ടം. തികഞ്ഞ രാഷ്ട്രീയബോധവും സാമൂഹ്യനിരീക്ഷണപാടവവുമുണ്ട് സലിംകുമാറിന്റെ തമാശകൾക്ക്. ഈ പുസ്തകത്തിനെഴുതിയ മുഖക്കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് സലിംകുമാർ പറയുന്നതിങ്ങനെയാണ്: 'ആകപ്പാടെ നോക്കിയാൽ ചിരി ഒരു വികസനപ്രവർത്തനമാണ്. രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന ഒരു വലിയ വികസനപ്രവർത്തനം. ആ വികസനത്തിന്റെ പാതയിലൂടെ നമുക്ക് മുന്നേറാം. സലിംകുമാർ ഒപ്പമുണ്ട്'. യുഡിഎഫ്, എൽഡിഎഫ് ഗവൺമെന്റുകളുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഇവിടെ ഒറ്റയ്‌ക്കൊരു വടിയും അടിയുമാക്കി സലിംകുമാർ മാറ്റുന്നത്.

സ്‌കൂൾപഠനകാലത്ത് കഥയെഴുത്തും നാടകാഭിനയവുമൊക്കെ തലയ്ക്കുപിടിച്ചുനടന്നെങ്കിലും എല്ലാവരാലും അവഗണിക്കപ്പെടുകയായിരുന്നു. പിന്നീടോർക്കുമ്പോൾ അന്നത്തെ കണ്ണീരും സങ്കടവും ചിരിമാത്രമാക്കി മാറ്റാൻ കഴിയുന്നുവെന്നതാണ് സലിംകുമാറിന്റെ എഴുത്തിലും പറച്ചിലിലുമുള്ള ജീവിതമഹത്വം. അദ്ധ്യാപകരും സുഹൃത്തുക്കളും സഹപാഠികളും ചതിച്ച ചതികൾ, അവർക്കിടയിൽ വിഡ്ഢിയും കോമാളിയുമായിപ്പോയ നിമിഷങ്ങളുടെ ഓർമകൾ, അവയ്ക്കിടയിലും എങ്ങനെയൊക്കെയോ പിടിച്ചുനിന്ന അതിജീവനത്തിന്റെ മാത്രകൾ - 'വാച്ച് വാറണ്ട്' എന്ന കുറിപ്പുനോക്കുക: 'ഒൻപതാംക്ലാസ് വരെ കാത്തിരിക്കേണ്ടിവന്നു ഒരു നല്ല വേഷം അഭിനയിക്കാനുള്ള അവസരത്തിനായി. സ്‌കൂൾ യുവജനോത്സവത്തിൽ നാടകമത്സരത്തിൽ അവതരിപ്പിക്കുന്ന നാടകം. അഴിമതിക്കാരനായ ഒരു മന്ത്രിയുടെ കഥയാണ്. മന്ത്രിയുടെ വീട് റെയ്ഡ് ചെയ്യാൻ പോകുന്ന സബ് ഇൻസ്‌പെക്ടറാണ് സലിംകുമാർ. മന്ത്രി ക്ലീൻ ഇമേജുള്ള ആളാണ്. നാടകത്തിലെ നിർണായകമായ റെയ്ഡിലൂടെ വേണം മന്ത്രി വില്ലനാണ് എന്നു തെളിയിക്കാൻ. അതുകൊണ്ട് റെയ്ഡ് ഈ നാടകത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാണ്. സബ് ഇൻസ്‌പെക്ടർ മന്ത്രിയുടെ വീട്ടിൽ പോയി സർച്ച് ചെയ്തുകഴിയുമ്പോഴാണ് നാട്ടുകാർക്കു മനസ്സിലാകുക, മന്ത്രി അഴിമതിക്കാരനാണ് എന്ന്. എന്നിട്ട് എസ്.ഐ. മന്ത്രിയെ അറസ്റ്റു ചെയ്തു കൊണ്ടുപോകും. ഇതാണ് സലിംകുമാറിന് അഭിനയിക്കാനുള്ള ഭാഗം.

 

നിരന്തരമായ പരിശീലനമൊക്കെ കഴിഞ്ഞ് നാടകം തട്ടിൽ കയറി. തന്റെ ഭാഗം വന്നപ്പോൾ ദേശീയ അവാർഡ് സ്വന്തമാക്കാനുള്ള ഭാവാഭിനയവുമായി മന്ത്രിയുടെ വീട്ടിലേക്ക് സലിംകുമാർ (സബ് ഇൻസ്‌പെക്ടർ) വെച്ചുപിടിച്ചു. വീട്ടിനകത്തു കയറി മന്ത്രിയെ വിളിച്ചു. മന്ത്രി വന്നു.

'എന്താ?'

'മിനിസ്റ്റർ, എനിക്കീ വീട് സർച്ച് ചെയ്യണം'.

'സർച്ച് ചെയ്യാനോ, എന്റെ വീടോ, അതിന് വാറണ്ടുണ്ടോ, എവിടെ?'

'വാറണ്ടുണ്ട്. പക്ഷേ, എനിക്കീ വീട് സർച്ച് ചെയ്യണം'.

'നിങ്ങൾ വാറണ്ട് തരൂ...'

അപ്പോൾ സലിംകുമാർ പൊട്ടിച്ചിരിച്ചുകൊണ്ട് പാന്റിന്റെ പോക്കറ്റിൽ കൈയിട്ട് വാറണ്ട് തപ്പുകയാണ്. എടുത്തുകാണിക്കാനായി ഒരു പേപ്പർ നേരത്തേ റെഡിയാക്കിവെച്ചിരുന്നു. പോക്കറ്റിൽ കൈയിട്ടപ്പോൾ എന്തോ കൈയിൽ തടയുന്നുണ്ട്. പക്ഷേ, പിടിത്തം കിട്ടുന്നില്ല. മന്ത്രി വാറണ്ട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് സലിംകുമാറിന് സത്യം മനസ്സിലായത്. വാറണ്ട്‌പേപ്പർ പാന്റിനുള്ളിലിട്ട നിക്കറിന്റെ പോക്കറ്റിലാണ് എന്ന്. അവിടെവെച്ച് പാന്റൂരി നിക്കറിനുള്ളിൽ നിന്ന് വാറണ്ടെടുത്ത് മന്ത്രിക്കു കൊടുക്കാൻ കഴിയില്ലല്ലോ. ഒരു രക്ഷയുമില്ല.

മന്ത്രിയായി രംഗത്തുള്ള കൂട്ടുകാരൻ മധുവാണെങ്കിൽ ഭയങ്കര അഭിനയം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്.

'എവിടെ വാറണ്ട്, എന്താ നിനക്ക് നാവിറങ്ങിപ്പോയോ..?'

നാടകത്തിൽ ഇല്ലാത്ത സംഭാഷണമൊക്കെ കൈയിൽനിന്നിട്ട് അഭിനയിച്ച് സലിംകുമാറിനെ വെള്ളം കുടിപ്പിക്കുകയാണ് മധു.

ഒടുവിൽ പോക്കറ്റിൽനിന്ന് വാറണ്ട് കൈയിൽ കിട്ടില്ലെന്നുറപ്പായതോടെ സലിംകുമാർ അവസാനത്തെ അടവെടുത്തു. കൈയിലെ വാച്ചൂരി മന്ത്രിക്കു കൊടുത്തിട്ട് പറഞ്ഞു:

'തത്കാലം ഈ വാച്ചിവിടെ നില്ക്കട്ടെ, വാറണ്ട് തരുമ്പോൾ തിരിച്ചുതന്നാൽ മതി'.

മന്ത്രി ഉടൻ സർച്ചു ചെയ്യാൻ സമ്മതിച്ചു. സർച്ചും ചെയ്തു കുറ്റക്കാരനാണ് എന്നു മനസ്സിലായി അറസ്റ്റും ചെയ്തിട്ടാണ് സബ് ഇൻസ്‌പെക്ടർ രംഗത്തുനിന്ന് പോയത്.

ആ സംഘർഷഭരിതമായ നിമിഷത്തെക്കുറിച്ച് സലിംകുമാർ:

'അന്ന് വാറണ്ടിന്റെ കടലാസ് കൈയിൽ കിട്ടില്ലെന്നുറപ്പായപ്പോൾ പെട്ടെന്ന് തോന്നിയ ഐഡിയയാണ്, പകരമായി കൈയിലെ വാച്ചൂരിക്കൊടുക്കുക എന്നത്. വാച്ചൂരിക്കൊടുത്തപ്പോൾ മന്ത്രി സർച്ചു ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. ഇന്നായിരുന്നു ഈ നമ്പറെങ്കിൽ ആളുകൾ കൂവിയേനേ. അന്ന് പക്ഷേ, എല്ലാവരും ഗൗരവത്തിൽ ആസ്വദിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്' '.

പൊതുസമൂഹത്തിൽ നിലനിൽക്കുന്ന മത, ജാതി വെറികളുടെയും രാഷ്ട്രീയ പകകളുടെയും ഹിംസാത്മകമായ മുഖങ്ങളെ രൂക്ഷമായാക്രമിക്കാൻ സലിംകുമാറിനു മടിയില്ല. അമ്പലക്കമ്മറ്റിക്കാരെ പിരിവ് കൊടുക്കാതെ പറഞ്ഞയച്ച കഥ കേൾക്കുക: 'സലിംകുമാർ ദൈവവിശ്വാസിയാണ്. പക്ഷേ, പതിവായി അമ്പലത്തിൽപ്പോയി പ്രാർത്ഥിക്കാറില്ല. ദൈവം അമ്പലത്തിലും പള്ളിയിലും മാത്രമേ ഉള്ളൂ എന്നല്ല, ലോകത്തെവിടെയും ഉണ്ട് എന്നു വിശ്വസിക്കുന്ന ആളാണ് സലിംകുമാർ.

അമ്പലം പണിയുന്നതിന് പണപ്പിരിവിനായി കമ്മിറ്റിക്കാർ വീടുതോറും വരുന്ന കാഴ്ച നമ്മുടെ നാട്ടിൽ പതിവാണ്. സംഭാവനാക്കൂപ്പണുമായി വന്ന് അവർ പണം ആവശ്യപ്പെടും. അമ്പലം പണിയാനുള്ള പിരിവുകാരെ പണമൊന്നും കൊടുക്കാതെ തിരിച്ചയയ്ക്കുകയെന്നതാണ് സലിംകുമാർ സ്ഥിരമായി ചെയ്യുന്ന ഏർപ്പാട്.

അപ്പോൾ ചിലർക്കു ദേഷ്യം വരും. ചിലർ എന്തുകൊണ്ടാണ് എന്നു ചോദിക്കും. ചിലർ അദ്ഭുതപ്പെടും. ഇങ്ങനെ കടുപ്പിച്ചു മറുപടി പറയുന്നത് എന്തുകൊണ്ട് എന്ന് അവർ ചോദിക്കാതെ ചോദിക്കും. ഇതിനു സലിംകുമാർ കൊടുക്കുന്ന മറുപടി കുറച്ചു താത്ത്വികമാണ്. ആ വിശദീകരണം ഇങ്ങനെ:

അമ്പലങ്ങളെക്കുറിച്ച്, ദേവാലയങ്ങളെക്കുറിച്ച് എനിക്കുള്ള കാഴ്ചപ്പാട് ഇതാണ്: അമ്പലം പണിയാൻ പൈസയെടുത്തു കൊടുക്കുന്നത് ദൈവത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ദൈവത്തിന്റെ വീടാണല്ലോ അമ്പലം. എനിക്കൊരു വീടില്ലാത്ത കാലത്ത് ഒരു വീടുവെച്ചുതരണേ ഭഗവാനേ എന്ന് നാടുനീളേ പ്രാർത്ഥിച്ചുനടന്നിരുന്ന ഒരാളാണ് ഞാൻ, മറ്റു പലരെയുംപോലെ. പലപ്പോഴും എനിക്കൊരു വീടുവെക്കാനുള്ള വഴി കാണിച്ചുതരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാകും അമ്പലം പണിയാൻ പിരിവിന് കമ്മിറ്റിക്കാർ വീട്ടിൽ വന്നുമുട്ടുക. അങ്ങനെയുള്ള ഞാൻ ഭഗവാനു വീടുപണിയാൻ പൈസ എടുത്തുകൊടുക്കുമ്പോൾ ഭഗവാൻ വിചാരിക്കും, ഇവൻ ആള് അഹങ്കാരിയാണല്ലോ. ഇത്രയും കാലം അവൻ വീടുവെച്ചുതരണേയെന്ന് എന്നോടു പ്രാർത്ഥിച്ചിട്ട് ഇപ്പോൾ എനിക്കു വീടുവെക്കാൻ കാശെടുത്തുകൊടുക്കുന്നോ. ഇവൻ ആളു ശരിയല്ലായെന്ന് വിചാരിക്കില്ലേ. അതുകൊണ്ട് എനിക്കു വീടുവെച്ചുതരേണ്ട ദൈവത്തിന് അങ്ങോട്ട് വീടുവെച്ചുകൊടുത്ത് ഒരു അഹങ്കാരിയായി മാറാൻ തീരേ താത്പര്യമില്ല. ദൈവത്തെ വെല്ലുവിളിക്കാൻ നമ്മളില്ലേ'.

തന്റെ രോഗാവസ്ഥയിൽ സഹതപിച്ചും സന്തോഷിച്ചും ജീവിച്ചവരെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സലിംകുമാറിന്റെ ഈ പ്രതികരണം വായിക്കൂ: 'ചോദ്യം: 'സലിംകുമാറിങ്ങനെ മെലിഞ്ഞുമെലിഞ്ഞു പോകുകയാണല്ലോ. എന്താ അസുഖം വല്ലതും ഉണ്ടോ?'.

സലിംകുമാർ: 'ഐശ്വര്യാ റായി മെലിഞ്ഞാൽ എല്ലാവരും പറയും ഡയറ്റിങ്ങാണ് എന്ന്. സൽമാൻഖാൻ മെലിഞ്ഞാൽ എല്ലാവരും ചോദിക്കും, ഏതു കഥാപാത്രത്തിനുവേണ്ടിയാണ് മെലിഞ്ഞത് എന്ന്. സലിംകുമാർ മെലിഞ്ഞാൽ മാത്രം ചോദിക്കും, കാൻസറാണോ... എന്നാ ചാവുന്നേന്ന്, ഇതെന്തു പരിപാടിയാണിഷ്ടാ..' '.

സിനിമാക്കാരുടെ സംഘടന, സിനിമക്കും സിനിമാക്കാർക്കുമെതിരെ എടുക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിക്കും, സലിംകുമാർ. തിലകനോടും മറ്റും 'അമ്മ' ചെയ്ത പാതകങ്ങളുടെ ഫലം എത്രകാലം കഴിഞ്ഞാലും അവരെ തേടിവരാതിരിക്കില്ല എന്നു സലിംകുമാറിനറിയാം. ദേശീയപുരസ്‌കാരം ലഭിച്ചതിൽപ്പിന്നെ തനിക്കു സിനിമാമേഖലയിൽ നിന്നുണ്ടായ തമസ്‌കരണങ്ങൾ, സാമൂഹ്യവിഷയങ്ങളിലെ പ്രതികരണം തനിക്കു നേരെ ഉയർത്തിയ എതിർപ്പുകൾ, കോമഡി റോളുകളിൽ നിന്ന് സീരിയസ് റോളുകളിലേക്കു മാറിയപ്പോൾ തനിക്കുമേൽ കെട്ടിയേല്പിക്കപ്പെട്ട ദുരന്തകഥാപാത്രസങ്കല്പം.... എന്നിങ്ങനെ എത്രയെങ്കിലും ചലച്ചിത്രാനുഭവങ്ങളെ കൂസലില്ലാതെ ചിരിച്ചുകൊണ്ടുതന്നെ വിശദീകരിക്കാൻ സലിംകുമാർ തയ്യാറാകുന്നു. സിനിമയിൽ വന്ന കാലത്തുപോലും ജഗതി ശ്രീകുമാറിനെപ്പോലുള്ളവർ തന്നെ തകർക്കാൻ നോക്കിയ അനുഭവം പങ്കുവച്ചുകൊണ്ടാണ് മധുവുമായുള്ള അഭിമുഖം സലിംകുമാർ അവസാനിപ്പിക്കുന്നത്. അതിതാണ്: 'സിബിമലയിലിന്റെ നീ വരുവോളം എന്ന ചിത്രത്തിൽനിന്നാണ് ഒഴിവാക്കിയത്. സിബിമലയിലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജഗതി ശ്രീകുമാറുമൊത്തുള്ള സീനുകൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിങ് തുടങ്ങി ഒൻപതു സീനുകൾ അഭിനയിച്ചുകഴിഞ്ഞു. ജഗതിച്ചേട്ടൻ ടൈമിങ്ങില്ല, ടൈമിങ്ങില്ല എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. എന്റെ രീതികൾ മാറ്റി ജഗതിച്ചേട്ടൻ കാണിച്ചുതരുമ്പോലെ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാപ്പിന്നെ അദ്ദേഹം അഭിനയിച്ചാൽ മതിയല്ലോ. എന്നെ ഹരാസ് ചെയ്ത് ഹരാസ് ചെയ്ത് വലിച്ചുകീറി ഒട്ടിച്ച് ഒരു പരുവത്തിലാക്കി. തിലകൻചേട്ടനടക്കം സെറ്റിലുണ്ടായിരുന്നവരുടെ മൗനമായ പിന്തുണയും ഉണ്ടായിരുന്നു. എന്നെ മാത്രമല്ല, ജഗതിച്ചേട്ടനടക്കം പഴയ തലമുറയിൽ പെട്ടവരുടെ ഒരു ഹോബിയായിരുന്നു അത്. അടൂർ ഭാസിയെപ്പോലുള്ള മുൻതലമുറക്കാരിൽനിന്നനുഭവിച്ചതിന്റെ ഓർമ നമ്മളോടൊക്കെ അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണ്. പണ്ട് അങ്ങനെയായിരുന്നല്ലോ. നടി മീനച്ചേച്ചിയൊക്കെ പഴയകാല നടന്മാരുടെ ക്രൂരതകളെക്കുറിച്ച് മരിക്കുന്നതിന് ഒരു ദിവസം മുൻപെന്നോടു പറഞ്ഞ് കരഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതൊന്നും വലിയ കാര്യമല്ല. ഒടുവിൽ ആ ചിത്രത്തിൽനിന്നൊഴിവാക്കി. ഞാൻ നിരപരാധിയായിരുന്നതുകൊണ്ട് ഒരു ഗോൾ തിരിച്ചടിക്കാൻ പറ്റി. പിന്നീട് അതേ ബാനറിൽ അതേ സംവിധായകന്റെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ അവർ എനിക്കുവേണ്ടി കാത്തിരുന്നു. അത് പക്ഷേ, ഞാൻ പ്രതികാരംമൂലം വൈകിപ്പിച്ചതല്ല. സൗഹൃദത്തിൽത്തന്നെയായിരുന്നു അഭിനയിച്ചതും'.

പുറമെനിന്നുകാണുമ്പോൾ തോന്നുന്നതുപോലെ വെള്ളിത്തിളക്കം മാത്രമല്ല സിനിമാലോകത്തുള്ളത്. കാറും കോളും ഇടിയും മിന്നലും പെരുമഴയുമൊക്കെയുണ്ട്. അസാമാന്യമാംവിധമുള്ള മനുഷ്യവിരുദ്ധതകളും ജീവിതവിപര്യയങ്ങളും നിറഞ്ഞ ലോകം. എങ്കിലും ആ ലോകത്തിനു പുറത്ത് തനിക്കൊരു ലോകവും ജീവിതവുമുണ്ടെന്നു പറയാൻ മടിക്കുന്ന ചലച്ചിത്രതാരങ്ങൾക്കിടയിലാണ് സലിംകുമാറിന്റെ ഈ മാറിനിൽപ്പ്. തന്റെ ചെറിയ വലിയലോകത്തിന്റെയും ജീവിതത്തിന്റെയും നടുവിൽ ചിരിയുടെ ഒരു മുഴുനീളചിത്രംപോലെ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, അദ്ദേഹം. സലിംകുമാറിന്റെ ഭാഷയിലേക്കും ഭാവശീലങ്ങളിലേക്കും പരകായപ്രവേശം നടത്തി എഴുത്തിനെ ഒരു കലയാക്കി മാറ്റാൻ കെ.വി. മധുവിനു കഴിഞ്ഞിട്ടുമുണ്ട്.

പുസ്തകത്തിൽനിന്ന്:-

'സലിംകുമാർ എന്ന പേര് പലപ്പോഴും പലവിധ കുഴപ്പങ്ങളിലാണ് ചെന്നുചാടിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ ഗുണം ചെയ്യുമ്പോൾ അടുത്ത നിമിഷം അതിനെക്കാൾ വലിയ കുഴിയിൽ ചാടിക്കുകയും ചെയ്യും. ഈ പേരുള്ളതുകൊണ്ട് ലോകമെങ്ങുമുള്ള സമുദായസ്‌നേഹികളായ ചില മുസ്ലിം സിനിമാപ്രേമികളുടെ അധികസ്‌നേഹത്തിനു പാത്രമായ കഥകൾ സലിംകുമാറിന്റെ ജീവിതത്തിൽ ഏറെയുണ്ട്. പലപ്പോഴും കൊച്ചിൻ ഹനീഫ ഇതിന്റെ പേരിൽ സലിംകുമാറുമായി തർക്കത്തിലാകുകയും ചെയ്യാറുണ്ട്. സലിംകുമാർ അതിനെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്, യഥാർഥ മുസ്ലിമായ ഹനീഫ്ക്കയെ മൈൻഡു ചെയ്യാതെ ചില മുസ്ലിം സഹോദരങ്ങൾ എന്റെ കഥാപാത്രങ്ങൾക്കൊപ്പം പേരിനെക്കൂടി ചേർത്തുകാണിക്കും. നമ്മുടെ സമുദായക്കാരനാണ് എന്ന നിലയിൽ പെരുമാറും. ഇതൊക്കെക്കണ്ട് ഹനീഫ്ക്കയിങ്ങനെ ഇരിക്കും. എന്നിട്ടെന്നോടു പറയും, 'നിന്റെ ഈ പരിപാടി ഞാൻ പൊളിച്ചുതരാട്ടാ..'.

അങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കൽ ഷൊർണൂരിൽ ഒരു വീട്ടിൽ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവം സലിംകുമാറിനെ എപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കും. പാലക്കാടുള്ള സംസാരശേഷിയില്ലാത്ത ഒരു ആരാധകനുണ്ട്. സലിംകുമാറിന്. സലിംകുമാർ മുസ്ലിമാണ് എന്ന വിചാരത്താൽ സ്വസമുദായക്കാരൻ എന്ന നിലയിലുള്ള അധികസ്‌നേഹവും സലിംകുമാറിന് അദ്ദേഹത്തിൽ നിന്ന് കിട്ടിയിരുന്നു. ബാലേട്ടനുൾപ്പെടെ നിരവധി സിനിമകൾ ചിത്രികരിച്ച വീട്ടിലാണ് ഷൂട്ടിങ്. അവിടെ സലിംകുമാർ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് നേരിൽ കാണാനായി ആ ആരാധകൻ കുടുംബസമേതം എത്തി. സലിംകുമാറിനോടുള്ള ആരാധകന്റെയും ഭാര്യയുടെയും സ്‌നേഹപ്രകടനം കണ്ടുകൊണ്ട് കൊച്ചിൻ ഹനീഫ അടുത്തിരിപ്പുണ്ട്. ആരാധകന്റെ സ്‌നേഹപ്രകടനത്തിനിടെ അതിൽ സമുദായസ്‌നേഹം കൂടിയുണ്ട് എന്ന് കൊച്ചിൻ ഹനീഫ മനസ്സിലാക്കി. ഇതിനിടെ ഹനീഫ സലിംകുമാറിനോടു പറഞ്ഞു:

'ഇത് ഞാൻ പൊളിച്ചുതരാടാ'.

സലിംകുമാർ തിരിച്ചും വെല്ലുവിളിച്ചു.

'വെറ്‌തെ പാടുപെടണ്ട ഹനീഫ്ക്ക, നടക്കില്ല'.

'എന്നാ കാണിച്ചുതാരാടാ..'.

അങ്ങനെ സംസാരത്തിനിടെ ഹനീഫ്ക്ക ഇത്തവണ സലിംകുമാറിനെ മലർത്തിയടിക്കാൻതന്നെ തീരുമാനിച്ചു. രണ്ടും കല്പിച്ച് ആ വെടിയങ്ങു പൊട്ടിച്ചു. ആരാധകനോടും ഭാര്യയോടും സത്യം വിളിച്ചുപറഞ്ഞു:

'സഹോദരാ, സഹോദരീ, ഇവൻ മുസ്ലിമല്ലട്ടാ, ഹിന്ദുവാണ്. സലിംകുമാർ എന്ന പേരുണ്ടെന്നേയുള്ളൂ. നിങ്ങളെ പറ്റിക്ക്യാണ്'.

ആരാധകന് പെട്ടെന്ന് വിഷമമായി. സംസാരശേഷിയില്ലെങ്കിലും കാര്യങ്ങളെല്ലാം മനസ്സിലാകുന്ന ആളാണ്. അയാളാകെ സങ്കടപ്പെട്ടിരിപ്പായി. സങ്കടമെല്ലാംകൂടി ദേഷ്യമായി, ഇനി തന്നെ അടിച്ചുകളയുമോ എന്നുപോലു സലിംകുമാർ പേടിച്ചു. മുസ്ലിമല്ലെന്നു തിരിച്ചഞ്ഞാൽ പാതി സ്‌നേഹം ഇല്ലാണ്ടാകുമെന്ന് സലിംകുമാറിന് ഉറപ്പായി. കൊച്ചിൻ ഹനീഫയുടെ മാനം രക്ഷിക്കാൻ ഒരൊറ്റ വഴിയേ സലിംകുമാർ കണ്ടുള്ളൂ. ഉടനെ ആരാധകന്റെ കൈയും പിടിച്ച് തൊട്ടടുത്ത ബാത്ത്‌റൂമിൽ കയറി. കൊച്ചിൻ ഹനീഫ്ക്കക്ക് ഒന്നും മനസ്സിലായില്ല. ആരാധകന്റെ ഭാര്യയും കാര്യം പിടികിട്ടാതെ അന്തിച്ചിരിപ്പായി. ബാത്ത്‌റൂമിൽനിന്ന് രണ്ടുപേരും തിരിച്ചെത്തി. ആരാധകൻ ആഹ്ലാദവാനായിരുന്നു. ഹനീഫ്ക്കയോടു കടുത്ത ശത്രുതയുണ്ടെന്ന് ആ ഭാവത്തിൽനിന്ന് മനസ്സിലായി. സലിംകുമാർ മുസ്ലിംതന്നെയാണ് എന്ന് ആരാധകൻ ഭാര്യയോട് ആംഗ്യഭാഷയിൽ വിശദീകരിച്ചു. ഒടുവിൽ ആരാധകനും ഭാര്യനും സന്തോഷത്തോടെതന്നെ പിരിഞ്ഞുപോയി. സലിംകുമാർ ഒരു മുസ്ലിമാണ് എന്ന ഉറച്ച ധാരണയിൽ. ഈ സമയത്തെല്ലാം കൊച്ചിൻ ഹനീഫ ഒന്നും തിരിയാതെ അന്തംവിട്ടിരിപ്പായിരുന്നു. അവർ പോയതിനുശേഷം ചോദിച്ചു:

'അല്ലടാ സലിമേ, നീ ബാത്ത്‌റൂമിൽ കയറി എന്താ ചെയ്തത്. നീ മുസ്ലിമാണെന്ന് അവനെങ്ങനാ ഉറപ്പിച്ചത്?'

'ഹനീഫ്ക്കാ അതിനാണ് ബുദ്ധി വേണംന്ന് പറഞ്ഞത്. ഞാൻ മുസ്ലിമല്ലാന്ന് നിങ്ങൾ വാദിക്കുമ്പോൾ ആ പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനേന്ന് ഞാൻ കുറെ ആലോചിച്ചു. പിന്നെ പണ്ട് സുന്നത്ത് ചെയ്തതിന്റെ ഫലം ഇന്ന് എനിക്കുണ്ടായി'.

പിന്നെ ഹനീഫ്ക്ക തലകുത്തി നിന്ന് ചിരിക്കുകയായിരുന്നു. ഓരോ നിമിഷവും ഓർത്തോർത്ത് ചിരിയോചിരി. എന്നിട്ടൊടുക്കം സലിംകുമാറിനോടു പറഞ്ഞു:

'നീ ഇങ്ങനെയൊരു അതിക്രമം കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു സലിമേ'.

അപ്പോൾ സലിംകുമാർ പറഞ്ഞു,

'ഹിന്ദുക്കൾ സുന്നത്ത് ചെയ്താൽ ഉപകാരമുണ്ടെന്ന് ഇപ്പോ മനസ്സിലായില്ലേ...' '.

'ഒരു ലുക്കില്ലാന്നേയുള്ളു, ഭയങ്കര ബുദ്ധിയാ'
കെ.വി. മധു
മാതൃഭൂമിബുക്‌സ്, 2017
വില: 100 രൂപ