ലക്‌നൗ: സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം 'പത്മാവതി'യെച്ചൊല്ലി ഉത്തർപ്രദേശിൽ രാഷ്്ട്രീയ യുദ്ധം. ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് ഇതിന് കാരണം. ഇതിനെതിരെ സമാജ്‌വാദി പാർട്ടി രംഗത്തെത്തി. 'പത്മാവതി' വിഷയം ഉയർത്തിക്കൊണ്ട് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണു യോഗിയുടെ ശ്രമമെന്ന് അവർ ആരോപിച്ചു.

യുപിയിലെ 22 കോടി ജനങ്ങളുടെ വികാരം സെൻസർ ബോർഡ് പരിഗണിക്കണം. ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുന്നയിച്ച് ഞങ്ങൾ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്ത അതേ തെറ്റുതന്നെയാണു ബൻസാലിയും ചെയ്തതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദ ഭാഗങ്ങൾ ഒഴിവാക്കാതെ ചിത്രത്തിനു പ്രദർശനാനുമതി നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണം.

ചരിത്രം വളച്ചൊടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. എന്നാൽ സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കുന്നതിനുള്ള യോഗി ആദിത്യനാഥിന്റെ ശ്രമം അംഗീകരിക്കാനാകില്ല. ആവശ്യമില്ലാതെയാണ് 'പത്മാവതി' വിഷയം അവർ ഉയർത്തിക്കൊണ്ടുവരുന്നത്. യുപിയിലെ 22 കോടി ജനങ്ങളുടെ വികാരത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാൽ 'പത്മാവതി' വിഷയമാണോ ഉത്തർപ്രദേശിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്നാണ് എസ് പി ചോദിക്കുന്നത്.

ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിക്കുക മാത്രമാണു ജനങ്ങൾ ആഗ്രഹിക്കുന്നത്. തൊഴിലില്ലായ്മ, ഗതാഗതം, വൈദ്യുതി, ക്രമസമാധാനം, നിയമവിരുദ്ധ ഖനനപ്രകിയകൾ തുടങ്ങിയവയാണു സംസ്ഥാനത്തെ വലയ്ക്കുന്നതെന്നും എസ് പി പാർട്ടി വക്താവ് സുനിൽ സിങ് സജൻ പറഞ്ഞു.